ഇടിമിന്നല്‍: മുന്‍കരുതലെടുക്കുക, അപകടമൊഴിവാക്കാം

പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍തന്നെ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുതെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Update: 2019-10-19 04:09 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം അപകടകാരിയായ ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍തന്നെ സ്വീകരിക്കണം. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കരുതെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സംസാരശേഷി പരിമിതര്‍ക്കായായി ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ദൃശ്യസന്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശങ്ങള്‍

* ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

* മഴക്കാര്‍ കാണുമ്പോള്‍ തുണികളെടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 10 മണി വരെയുള്ള സമയത്ത് പോവരുത്.

* ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കുക.

* ജനലും വാതിലും അടച്ചിടുക

* ലോഹവസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

* ഫോണ്‍ ഉപയോഗിക്കരുത്.

* ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

* കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

* ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

* വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

* വാഹനത്തിനുള്ളിലാണെങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

* ഇടിമിന്നലുണ്ടാവുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങാന്‍ പാടില്ല.

* പട്ടം പറത്താന്‍ പാടില്ല.

* ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകീട്ട് 10 മണി വരെയുള്ള സമയത്ത് തുറസായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കരുത്

* തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക.

* ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

* ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

* മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുതപ്രവാഹമില്ലെന്ന് മനസ്സിലാക്കണം. അതിനാല്‍, മിന്നലേറ്റ ആളിന് പ്രഥമശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ 30 സെക്കന്റ് സുരക്ഷയ്ക്കായിട്ടുള്ള സുവര്‍ണനിമിഷങ്ങളാണ്.

* വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴമേഘം കാണുമ്പോള്‍ തുറസ്സായ സ്ഥലത്തേക്ക് പോവരുത്.

* തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രസംഗവേദികളില്‍ ഇടിമിന്നലുള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. 

Tags:    

Similar News