കാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവം: സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ചയെന്ന് ആര്‍ടിഒ

കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും ജെസിബി ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പിഴയീടാക്കും. പരിശോധനകളും നടപടിയും ഇനിയും തുടരുമെന്നും ആര്‍ടിഒ പറഞ്ഞു.

Update: 2022-03-25 03:12 GMT

കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ഥികള്‍ കാംപസിനകത്ത് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ച ഉണ്ടായെന്ന് കോഴിക്കോട് ആര്‍ടിഒ. അതിരുവിട്ട ആഘോഷം സ്‌കൂള്‍ മൈതാനത്ത് നടന്നിട്ടും സ്‌കൂള്‍ അധികൃതര്‍ ഇടപെട്ടില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്ത് ഇത്തരം അതിരുവിട്ട ആഘോഷപരിപാടികള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ ഇനിയെങ്കിലും കര്‍ശനമായി ഇടപെടണമെന്നും കോഴിക്കോട് ആര്‍ടിഒ പി ആര്‍ സുമേഷ് സ്വകാര്യ ന്യൂസിനോട് പറഞ്ഞു. കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും ജെസിബി ഡ്രൈവറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് പിഴയീടാക്കും. പരിശോധനകളും നടപടിയും ഇനിയും തുടരുമെന്നും ആര്‍ടിഒ പറഞ്ഞു.

മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മുക്കം കള്ളന്‍തോട് എംഇഎസ് കോളജിലെയും ആഘോഷപരിപാടികളാണ് അതിരുകടന്നത്. കോളജ് ഗ്രൗണ്ടില്‍ കാറുകളും ബൈക്കുകളും അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ അപകടവും ഉണ്ടാവുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ച് ീണെങ്കിലും വിദ്യാര്‍ത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. മുക്കം കള്ളന്‍തോട് എംഇഎസ് കോളജിലാകട്ടെ ജെസിബി അടക്കമുളള വാഹനങ്ങളിലായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഘോഷം. പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് കേസ് എടുത്തു. ജെസിബിയടക്കം ഒന്‍പത് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌

,

Tags:    

Similar News