സവർണർ വിലക്കി; ദലിതൻറെ മൃതദേഹം കൊണ്ടുപോയത് അഴുക്കുചാലിലൂടെ
പൊതുവഴി തടസപ്പെടുത്തുന്നതിനെതിരേ നിരവധി നിവേദനങ്ങള്‍ പ്രദേശവാസികള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു
ചെന്നൈ: പ്രധാന റോഡിലൂടെ പോകാൻ അനുവദിക്കാത്തതിനെ തുടർന്ന് ദലിതന്റെ മൃതദേഹം കൊണ്ടുപോയത് അഴുക്കുചാലിലൂടെ. തമിഴ്‌നാട്ടിലെ വീഥി ജില്ലയിലാണ് സംഭവം. പ്രധാന റോഡിലൂടെ എഴുപത്തി മൂന്നുകാരന്റെ മൃതദേഹം കൊണ്ടുപോകാൻ സവർണർ വിലക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സവർണർ താമസിക്കുന്ന സ്ഥലത്തുകൂടെ ദലിതന്റെ മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് ഒരു കൂട്ടം സവർണർ പറയുകയായിരുന്നു. തുടര്‍ന്ന്, അഴുക്കുചാലിലൂടെയും മാലിന്യക്കൂമ്പാരത്തിലൂടെയും നടന്ന് ആളുകൾ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഉയര്‍ന്ന ജാതിക്കാര്‍ക്ക് ശ്മശാനത്തില്‍ എത്താന്‍ ശരിയായ റോഡ് ഉണ്ട്. എന്നാല്‍, ദലിതര്‍ക്ക് ശ്മശാനത്തില്‍ എത്തുന്നത് വളരെയേറെ വെല്ലുവിളി ആണ്. മണ്‍സൂണ്‍ കാലത്ത്, വഴി വളരെ മോശമാകും. കൂടുതല്‍ ദൂരം മൃതദേഹവുമായി നടക്കേണ്ടി വരും. ഞങ്ങളുടെ സമുദായത്തിന് വെള്ളമോ വൈദ്യുതിയോ ലഭിക്കാന്‍ വേണ്ടത്ര സൗകര്യം ഒന്നും ഇവിടെയില്ലെന്നും പ്രദേശവാസിയായ വിനോദ് പറഞ്ഞു.
ഈ പ്രദേശത്ത് ഏകദേശം 1500 ദളിത് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പൊതുവഴി തടസപ്പെടുത്തുന്നതിനെതിരേ നിരവധി നിവേദനങ്ങള്‍ പ്രദേശവാസികള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ തമിഴ്‌നാട്ടിൽ നടന്നിട്ടുള്ളതായി റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.