ശ്രീരാമന്റെ കൂറ്റന്‍ പ്രതിമയ്ക്കു വേണ്ടി അയോധ്യയില്‍ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നു

2019 നവംബറില്‍ ബാബരി മസ്ജിദ് കേസില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി സുപ്രിംകോടതി അനുകൂല വിധി പുറപ്പെടുവിച്ചപ്പോള്‍ സന്തോഷിച്ചവരാണ് ഇപ്പോള്‍ അതേ ശ്രീരാമന്റെ പേരില്‍ സങ്കടത്തിലായത്.

Update: 2021-01-02 17:07 GMT

അയോധ്യ: ശ്രീരാമന്റെ കൂറ്റന്‍ പ്രതിമയ്ക്കു വേണ്ടി അയോധ്യയില്‍ ദലിത്-പിന്നാക്ക കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലെ മജാ ബര്‍ഹതി പഞ്ചായത്ത് നിവാസികളായ ആയിരത്തോളം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കാനൊരുങ്ങുന്നത്. 2019 നവംബറില്‍ ബാബരി മസ്ജിദ് കേസില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വേണ്ടി സുപ്രിംകോടതി അനുകൂല വിധി പുറപ്പെടുവിച്ചപ്പോള്‍ സന്തോഷിച്ചവരാണ് ഇപ്പോള്‍ അതേ ശ്രീരാമന്റെ പേരില്‍ സങ്കടത്തിലായത്. അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ മജാ ബര്‍ഹതയിലെ 85.977 ഹെക്ടര്‍ ഭൂമി ശ്രീരാമ പ്രതിമ നിര്‍മാണത്തിനു വേണ്ടി ഏറ്റെടുക്കുന്നതായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്തില്‍ ഏഴോ എട്ടോ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിക്കുകയും പ്രതിമ നിര്‍മിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഭൂമി ആവശ്യമാണെന്ന് മജാ ബര്‍ഹതി നിവാസികളെ അറിയിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ പഞ്ചൂര്‍വിലെ നാല് പ്രദേശങ്ങളായ ന്യൂര്‍ കാ പൂര്‍വ, ന്യൂര്‍ കാ പൂര്‍വ ദലിത് ബസ്തി, ധര്‍മ്മ കാ പൂര്‍വ, ഛോത്തി മുജ്‌നിയ എന്നീ ഭാഗങ്ങളെയാണ് പൂര്‍ണമായും ബാധിക്കുന്നത്.

   

മജാ ബര്‍ഹതിയിലെ കൃഷിയിടത്തില്‍ നിന്ന്

    അയോധ്യ വിധിന്യായത്തിന് ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അജയ് സിങ് ബിഷ്ത് എന്ന യോഗി ആദിത്യനാഥ് രാമന്റെ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍, അയോധ്യയിലെ മറ്റൊരു ഗ്രാമമായ മീര്‍പൂര്‍ മജയെയാണ് തിരഞ്ഞെടുത്തിരുന്നതെങ്കിലും പദ്ധതി നടപ്പായില്ല. പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെ അയോധ്യ ഭരണകൂടത്തിന്റെ സാങ്കേതിക ഓഡിറ്റ് സംഘം നെഗറ്റീവ് റിപോര്‍ട്ട് നല്‍കി. 2019 ജൂലൈ ആയപ്പോഴേക്കും 251 മീറ്റര്‍ ഉയരമുള്ള നിര്‍ദ്ദിഷ്ട രാമ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ളതായിരിക്കുമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാമ് പ്രതിമയുടെ പരിസരം ഒരു ടൂറിസം ഹബ് ആയി മാറുമെന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം. ഡിജിറ്റല്‍ മ്യൂസിയം, ലൈബ്രറി, പാര്‍ക്കിങ്, ഫുഡ് പ്ലാസ, ശ്രീരാമന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് തുടങ്ങിയവ ഉണ്ടായിരിക്കുമെന്നും അറിയിച്ചിരുന്നു.

    മജ ബര്‍ഹതയുടെ ഭാഗമായ തിരഞ്ഞെടുത്ത ഭൂമി ദേശീയപാതയ്ക്കും ജലസേചന വകുപ്പിന്റെ ഒരു കായലിനുമിടയിലാണെന്ന് 2020 ജനുവരിയിലെ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. പരസ്പര സമ്മതത്തോടെ ഈ ഭൂമി 'വാങ്ങും' എന്നാണ് പറഞ്ഞത്. എന്നാല്‍ യാതൊരുവിധ ധാരണയിലുമെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണെന്നും മജ ബര്‍ഹത നിവാസികള്‍ പറഞ്ഞു. 86 ഹെക്ടറിനു പുറമെ കൂടുതല്‍ ഭൂമി ഏറ്റെടുക്കുമെന്ന് ആഗസ്തില്‍ സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു രേഖയും നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ കഴിയിഞ്ഞിട്ടില്ലെന്നും എന്നാല്‍ അവര്‍ ഒരു 'സര്‍വേ വകുപ്പില്‍' നിന്നാണെന്ന് അറിയാമെന്നും പ്രദേശവാസികള്‍ പറയുന്നു.

   

മജാ ബര്‍ഹതി പ്രദേശവാസികളുടെ ഭൂമിയുടെ പട്ടയം

    സര്‍ക്കാര്‍ നടപടി ആയിരം കുടുംബങ്ങളെ ബാധിക്കുമെന്നും അവരില്‍ ഭൂരിഭാഗവും പരമ ദരിദ്രരും പിന്നാക്കജാതി വിഭാഗങ്ങളില്‍ നിന്നുള്ളവരും കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരുമാണെന്നും ഭൂമി ഏറ്റെടുക്കലിനെതിരേ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച പ്രദേശവാസിയായ അരവിന്ദ് കുമാര്‍ യാദവ് പറഞ്ഞു. 'ഇപ്പോള്‍ രാമന്റെ ക്ഷേത്രം പണിയുമ്പോള്‍, ഈ പ്രതിമയുടെ ആവശ്യകത എന്താണ്? കര്‍ഷകരെ അവരുടെ ജോലിയില്‍ നിന്ന് പിഴുതെറിയുന്നത് ശരിയാണോ?. അങ്ങനെയെങ്കില്‍ ഞങ്ങള്‍ രാമനെപ്പോലെ ജല സമാധി ചെയ്യും. എന്നാലും നമ്മുടെ ഭൂമി വിട്ടുകൊടുക്കില്ലെന്നും അവര്‍ പറഞ്ഞു. 'പാവപ്പെട്ടവരെ മാറ്റിപ്പാര്‍പ്പിച്ച് മജാ ബര്‍ഹതയില്‍ പ്രതിമ സ്ഥാപിക്കുന്നത് അനാവശ്യമാണ്. ഞങ്ങള്‍ ഇതിനകം അടിച്ചമര്‍ത്തപ്പെട്ടു. പിന്നാക്ക ജാതിക്കാരായതിനാലും കര്‍ഷകരായതിനാലും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്': ഗ്രാമത്തിലെ കര്‍ഷകനായ സഞ്ജയ് കുമാര്‍ യാദവ് പറഞ്ഞു.

    ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ അകലെയാണ് മജാ ബര്‍ഹത സ്ഥിതി ചെയ്യുന്നത്. ബാബരി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ പ്രദേശവാസികള്‍ അതോടൊപ്പം ചേര്‍ന്നിരുന്നതായി എല്ലാവരും പറഞ്ഞു. ബാബരി മസ്ജിദ് പൊളിക്കാന്‍ 1992ല്‍ കര്‍സേവകര്‍ അയോധ്യയില്‍ എത്തിയപ്പോള്‍ തനിക്ക് 12 വയസ്സായിരുന്നുവെന്ന് അരവിന്ദ് പറഞ്ഞു. 'ഞങ്ങളുടെ സ്‌കൂള്‍ മാസങ്ങളോളം അടച്ചിട്ടിരുന്നു. പ്രകടനത്തിനും മറ്റും ഞങ്ങള്‍ അയോധ്യയിലേക്ക് പോവുമായിരുന്നു. അക്കാലത്ത് ആയിരക്കണക്കിന് കര്‍സേവകരാണ് ഞങ്ങളുടെ ഗ്രാമത്തില്‍ താമസിച്ചിരുന്നത്. ഇവിടെ താമസിക്കുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തിരുന്നു. എല്ലാ കര്‍സേവകരുടെയും വിശപ്പകറ്റിയിരുന്നു. കഴിഞ്ഞ നവംബറില്‍ കേസില്‍ സുപ്രിംകോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ ഡ്രമ്മും ഡോളും ഉപയോഗിച്ചും ഛായം പൂശിയും ആഘോഷിച്ചവരാണ് നമ്മള്‍. എന്നാല്‍ ഇപ്പോള്‍ അതേ രാമന്റെ പേരില്‍ നമ്മളെ ഇല്ലാതാക്കുകയാണ്. പ്രതിമയ്ക്ക് ഞങ്ങള്‍ ഞങ്ങളുടെ വീടും സ്ഥലവും നല്‍കിയാല്‍, നമ്മുടെ കുട്ടികള്‍ എന്തു ചെയ്യും, അവര്‍ എങ്ങനെ ജീവിക്കുമെന്നും അദ്ദേഹം ചോദിച്ചു.

   

മജാ ബര്‍ഹതിയിലെ ഒരു വീട്ടില്‍ തൂക്കിയിട്ട ബി ആര്‍ അംബേദ്കറുടെ ചിത്രം

    പ്രതിമ നിര്‍മാണത്തിനെതിരായ പ്രക്ഷോഭത്തിനു അരവിന്ദാണ് നേതൃത്വം നല്‍കുന്നത്. വിജ്ഞാപനം പുറത്തിറങ്ങിയ ഉടന്‍ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. 2020 ജനുവരി 28ന് അലഹബാദ് ഹൈക്കോടതി 2013ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനരധിവാസ നിയമം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. 'ഞങ്ങള്‍ക്ക് വീടിനു പകരമായി വീടും ഭൂമി കൈമാറ്റത്തിനുള്ള സ്ഥലവും നല്‍കണം. ഭൂരഹിതരായ താമസക്കാര്‍ക്ക് ജോലി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഫെബ്രുവരി 14 ന് ഇക്കാര്യത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് തനിക്കും മറ്റ് 14 ഗ്രാമവാസികള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അരവിന്ദ് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് 200 പേര്‍ കൂടി പ്രതിഷേധത്തില്‍ പങ്കെടുത്തതായി എഫ് ഐആറില്‍ പരാമര്‍ശിക്കുന്നു. ഇത് സംഘടിക്കുന്നതിനെതിരായ നീക്കമാണ്. 'നിങ്ങളെ ജയിലിലടയ്ക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളെ ഒരു ഏറ്റുമുട്ടലില്‍ കൊല്ലാമെന്നും പോലിസ് തന്നോട് പറഞ്ഞതായി അരവിന്ദ് പറഞ്ഞു.

    പതിറ്റാണ്ടുകളായി ഈ ഭൂമിയില്‍ താമസിച്ചിരുന്നവരാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്. ബ്രിട്ടീഷ് ഭരണകാലത്തു തന്നെ തന്റെ പൂര്‍വ്വികര്‍ ഭൂമിയില്‍ താമസിക്കുന്നതായി അരവിന്ദ് കാരവനോട് പറഞ്ഞു. തങ്ങളുടെ ഭൂമി സംബന്ധിച്ച് ജീവനക്കാര്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ ഭരണകൂടം ഇതുവരെ പരിഹരിച്ചിട്ടില്ല. 1984 മുതല്‍ ഭൂപ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ബസ്തി ജില്ലയിലെ 'സീതാ റാംപൂര്‍ ഗ്രാമം' ഞങ്ങളുടെ തൊട്ടടുത്താണ്. അതിര്‍ത്തി പോലും വേര്‍തിരിക്കപ്പെട്ടിട്ടില്ല. പിന്നെങ്ങനെ ഭൂമി ഏറ്റെടുക്കും? എന്നാണ് ഇവരുടെ ചോദ്യം.

    'അവന് കുട്ടികളില്ല, അതിനാലാണ് ഈ കുട്ടികളുടെ മൂല്യം അയാള്‍ക്കു മനസ്സിലാവാത്തത്'-മജ ബര്‍ഹത നിവാസിയായ ചമര്‍ സമുദായംഗമായ വിമലാ ദേവി തന്റെ വീടിന്റെ രേഖ കാണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ദേശിച്ച് രോഷത്തോടെയാണ് ഇത് പറഞ്ഞത്. 1950കളിലെ ഭൂദാന്‍ പ്രസ്ഥാനത്തിന്റെ ഫലമായാണ് തങ്ങള്‍ക്ക് ഭൂമി ലഭിച്ചതെന്ന് ദലിത് സമുദായത്തില്‍ നിന്നുള്ള നിരവധി പേര്‍ പറഞ്ഞു.

    ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കണമെന്ന് സമുദായങ്ങളോടും വ്യക്തികളോടും അഭ്യര്‍ത്ഥിച്ചു. പിന്നീട് ആരംഭിച്ച ഭൂമി വിതരണം വരും വര്‍ഷങ്ങളില്‍ തുടര്‍ന്നു. ചാമര്‍ സമുദായത്തിലെ അംഗമായ രാംജിത് ഗൗതം ഈ ഭൂമി സ്വീകരിച്ചവരില്‍പ്പെടുന്നയാളാണ്. 1976ല്‍ ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഞങ്ങള്‍ക്ക് പട്ടയം ലഭിച്ചത്. മോദി-യോഗി സര്‍ക്കാര്‍ ഇത് നിരസിക്കാനാണു ശ്രമിക്കുന്നത്. ദലിതര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഭരണകൂടം വിശ്വസിക്കുന്നുവെന്നും മതിയായ നഷ്ടപരിഹാരം നല്‍കാതെ അവരെ നാടുകടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് രാംജിത് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഭൂമി വാങ്ങിയതല്ലാത്തതിനാല്‍ സര്‍ക്കാരി്‌ന ഇതിനു കഴിയും. കാരണം, ഭൂദാന്‍ പ്രസ്ഥാനത്തില്‍ അവര്‍ക്ക് ലഭിച്ച ഭൂമിയാണിത്. അത് സൗജന്യമായി കൈവശപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സവര്‍ണ ജാതിക്കാരുടെ സര്‍ക്കാരാണ്. അവര്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ഞങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. അവര്‍ ചാമര്‍മാരെയും യാദവുകളെയും തുരത്താന്‍ ആഗ്രഹിക്കുന്നവരാണെന്നും പ്രദേശവാസികള്‍ ഒന്നടങ്കം പറയുന്നു.

    പാവപ്പെട്ടവരെ മാറ്റിപ്പാര്‍പ്പിച്ച് മജാ ബര്‍ഹതയില്‍ പ്രതിമ സ്ഥാപിക്കുന്നത് അനാവശ്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 'ഇപ്പോള്‍ ക്ഷേത്രം പണിയുമ്പോള്‍ ഒരു പ്രതിമ സ്ഥാപിക്കുന്നതിനു ന്യായീകരണമില്ല. അതിനെ ആരാധിക്കുകയുമില്ലെന്ന് പ്രദേശവാസിയും കരിമ്പ് കര്‍ഷകനുമായ സഞ്ജയ് കുമാര്‍ യാദവ് പറഞ്ഞു. പ്രതിമ സ്ഥാപിക്കാന്‍ പ്രാപ്തിയുള്ള മറ്റ് പല സ്ഥലങ്ങളും ഭരണകൂടം അവഗണിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞു. 'ഭരണകൂടത്തിന് ഭൂമി വേണമെങ്കില്‍ ആയിരക്കണക്കിന് ഏക്കര്‍ കാര്‍ഷികേതര ഭൂമിയും മറ്റും ഉപയോഗിക്കാം. ഭൂമി വേണമെങ്കില്‍, പല സന്യാസിമാര്‍ക്കും നമ്മേക്കാള്‍ കൂടുതല്‍ ഭൂമിയുണ്ട്,. അയോദ്ധ്യയിലെ അഖാഡകളും ധാരാളം ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. അത് പോരെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ ഭൂമി നല്‍കും' അരവിന്ദ് കൂട്ടിച്ചേര്‍ത്തു. 'സമീപത്ത് ഒരു നദീതീരമുണ്ട്. അവിടെ ഒരു വിശാലമായ സ്ഥലമുണ്ട്. അവിടെയും പ്രതിമ സ്ഥാപിക്കാമെന്ന് അനരാദേവി യാദവ് എന്നയാള്‍ പറഞ്ഞു.

     അധികൃതരുടെ ആശയവിനിമയത്തിന്റെ അഭാവം പ്രദേശവാസികളുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുകയാണ്. വിജ്ഞാപനത്തില്‍ പരാമര്‍ശിച്ച 86 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുകയാണോ അതോ അതില്‍ കൂടുതലോ ആണോ എന്നതിനെക്കുറിച്ച് വ്യക്തത നല്‍കാന്‍ ഭരണകൂടം തയ്യാറല്ലെന്ന് അനാര പറഞ്ഞു. 'ഭരണകൂടത്തില്‍ നിന്നുള്ള ആരും ഞങ്ങളോട് സംസാരിക്കുകയോ ശരിയായി ഒന്നും പറയുകയോ ചെയ്യുന്നില്ല. അവര്‍ ഞങ്ങളുടെ വീടോ സ്ഥലമോ മറ്റോ എടുക്കുമോയെന്ന് അവര്‍ സംസാരിക്കുന്നില്ല. മുതിര്‍ന്നവര്‍ അവരോട് ചോദിച്ചാലും അവരെ ശകാരിക്കുകയും ഓടിക്കുകയും ചെയ്യുന്നുതായി സഞ്ജയ് എന്നയാള്‍ പറഞ്ഞു. ചിലപ്പോള്‍ ഞങ്ങളുടെ കൃഷിസ്ഥലം പിടിച്ചെടുക്കുമെന്ന് അവര്‍ പറയുന്നു. ചിലപ്പോള്‍ ഞങ്ങളുടെ സ്ഥലവും വീടും ഒഴിപ്പിക്കുമെന്ന് പറയുന്നു. ഞങ്ങളുടെ വീടോ സ്ഥലമോ എടുക്കില്ലെന്ന് പറഞ്ഞ് ഒരു പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ഭൂമി അളക്കാന്‍ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തിയപ്പോള്‍ ഞങ്ങളുടെ വീട് അളക്കരുതെന്ന് പറഞ്ഞ് നൂറുകണക്കിന് കുടുംബങ്ങള്‍ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം മജാ ബര്‍ഹതയെ അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭാഗമാക്കി. ബലം പ്രയോഗിച്ചാണ് ഇത് ചെയ്തതെന്നും ആരോപിക്കുന്നു. ഇക്കാര്യത്തെ കുറിച്ച് കാരവന്‍ സംഘം അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ / സീനിയര്‍ പോലിസ് സൂപ്രണ്ട് ദീപക് കുമാര്‍ എന്നിവര്‍ക്ക് ചോദ്യങ്ങളുന്നയിച്ച് ഇമെയില്‍ അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

    തന്റെ കുടുംബം മജാ ബര്‍ഹാതയില്‍ താമസിക്കുന്നത് ഒരു പോരാട്ടമാണെന്ന് അനാര പറഞ്ഞു. 'ഞങ്ങളുടെ ഗ്രാമത്തില്‍ ഓവുചാലില്ല. ഇന്നുവരെ വിളക്ക് സ്ഥാപിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. വിനോദസഞ്ചാരത്തിനായി വിദേശികള്‍ ഇവിടെയെത്തിയാലും ക്ഷേത്രം നിര്‍മ്മിച്ചാലും പള്ളി നിര്‍മിച്ചാലും നമുക്ക് എന്ത് പ്രയോജനം ലഭിക്കും?. ഞങ്ങളുടെ കുടുംബത്തോടൊപ്പം മുങ്ങിമരിക്കുന്നതാണ് ഇതിനേക്കാള്‍ നല്ലത്. അതിനുശേഷമേ അവര്‍ക്ക് പ്രതിമ സ്ഥാപിക്കാന്‍ കഴിയൂ. ഞാന്‍ ഈ ഗ്രാമത്തില്‍ വിവാഹം കഴിച്ചതാണ്. ഞാന്‍ ഇവിടെ തന്നെ മരിക്കും': ദൃഢനിശ്ചയത്തോടെ അനാര പറഞ്ഞു.

    മറ്റൊരു താമസക്കാരനായ ശിവ്‌നാഥ് യാദവ് തന്റെ കുടുംബത്തിലെ മൂന്ന് തലമുറകള്‍ മജാ ബര്‍ഹതയിലെ ഒരു കുടിലിലാണ് താമസിച്ചിരുന്നതെന്ന് പറഞ്ഞു. 'അതും ഞങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍, നമുക്ക് എന്താണ് ബാക്കിയുള്ളത്. പ്രതിമ കൊണ്ട് ഞങ്ങള്‍ക്ക് പ്രയോജനമില്ല. തരിശുനിലമായ ഒരു സ്ഥലത്ത് അവര്‍ ഇത് ആസൂത്രണം ചെയ്തിരുന്നെങ്കില്‍, നമ്മുടെ കുട്ടികള്‍ക്ക് സമീപത്ത് ജോലി നേടാനും ഉപജീവനമാര്‍ഗം നേടാനും കഴിയുമായിരുന്നു. മോദിയുടെയും യോഗിയുടെയും പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ അയോധ്യവാസി അല്ലേ?. ഞങ്ങള്‍ രാമനെ ആരാധിക്കുന്നില്ലേ?. ഞങ്ങള്‍ എല്ലാവരും മരിച്ചാലും വീട്ടില്‍ നിന്ന് പോവില്ലെന്നും വിമല കൂട്ടിച്ചേര്‍ത്തു.

Dalit, OBC devotees in Ayodhya oppose attempt to displace them for tallest Ram statue

Tags: