ധബോല്‍ക്കര്‍ വധം: അഭിഭാഷകനും ബോംബ് സ്‌ഫോടനകേസിലെ പ്രതിയും പിടിയില്‍

ഹിന്ദു വാഹിനി പരിഷത് പ്രവര്‍ത്തകനായ സഞ്ജീവ് പുനലേകര്‍, സനാതന്‍ സന്‍സ്ഥയുടെ നിയമ സംബന്ധമായ കാര്യങ്ങളില്‍ സഹായം നല്‍കുന്നയാളാണ്.സനാതന്‍ സന്‍സ്ഥയുടെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായവരില്‍ രണ്ടാമനായ വിക്രം ഭാവെ.

Update: 2019-05-25 16:55 GMT
ന്യൂഡല്‍ഹി: യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ വധവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍ സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഞ്ജീവ് അഭിഭാഷകനാണ്.

ഹിന്ദു വാഹിനി പരിഷത് പ്രവര്‍ത്തകനായ സഞ്ജീവ് പുനലേകര്‍, സനാതന്‍ സന്‍സ്ഥയുടെ നിയമ സംബന്ധമായ കാര്യങ്ങളില്‍ സഹായം നല്‍കുന്നയാളാണ്. അതേസമയം, ഇയാള്‍ക്കെതിരെ വേറേയും നിരവധി കേസുകള്‍ നിലവിലുണ്ട്. സനാതന്‍ സന്‍സ്ഥയുടെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായവരില്‍ രണ്ടാമനായ ഭാവെ. 2008ല്‍ താനെയിലെ ഒരു ഓഡിറ്റോറിയത്തിലും തിയറ്ററിലും സ്‌ഫോടനം നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളുമാണ് ഇയാള്‍. ഈ കേസില്‍ 2013ലാണ് ബോംബെ ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്.

2013 ആഗസ്ത് 20നാണ് ധബോല്‍ക്കറെ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ വെടിവച്ചു കൊന്നത്.2016 ജൂണിലാണ് ധബോല്‍ക്കര്‍ വധക്കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്. ഇഎന്‍ടി സര്‍ജനും സനാതന്‍ സന്‍സ്ഥ അംഗവുമായ ഡോ. വീരേന്ദ്ര താവ്‌ഡെയായാണ് അന്ന് അറസ്റ്റിലായത്. ധബോല്‍ക്കറെ വധിക്കുന്നതിലെ മുഖ്യ ആസൂത്രകനായിരുന്നു ഇയാളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വീരേന്ദ്ര താവ്‌ഡെയെ അറസ്റ്റ് ചെയ്യുന്നത്.

താവ്‌ഡെക്കെതിരേ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ സാരംഗ് അകോല്‍കര്‍, വിനയ് പവാര്‍ എന്നിവരാണ് താവ്‌ഡെയുടെ നിര്‍ദേശപ്രകാരം ധബോല്‍ക്കറെ വധിച്ചതെന്ന് പറയുന്നുണ്ട്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവര്‍ക്കൊപ്പം സച്ചിന്‍ ആന്തുറെ, ശരദ് കലാസ്‌കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.


Tags:    

Similar News