'ഫാനി' ശക്തി പ്രാപിക്കുന്നു; ചൊവ്വാഴ്ച തമിഴ്‌നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

ചൊവ്വാഴ്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരത്തെത്താനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരമേഖല കനത്ത ജാഗ്രതയിലാണ്. 30ന് ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കും. വടക്കന്‍ തമിഴ്‌നാട്ടിലും ആന്ധ്രാ തീരങ്ങളിലും ദുരന്തനിവാരണ സേനയുടെ അടക്കം സേവനം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.

Update: 2019-04-28 02:00 GMT

തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത 24 മണിക്കൂറിനുള്ളില്‍ വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരത്തെത്താനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീരമേഖല കനത്ത ജാഗ്രതയിലാണ്. 30ന് ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കും. വടക്കന്‍ തമിഴ്‌നാട്ടിലും ആന്ധ്രാ തീരങ്ങളിലും ദുരന്തനിവാരണ സേനയുടെ അടക്കം സേവനം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലും നാളെ മുതല്‍ ശക്തമായ കാറ്റും മഴയുമുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കോട്ടയം മുതല്‍ വയനാട് വരെയുള്ള എട്ട് ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നില്‍കണ്ട് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'ഫാനി' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. അതിനാല്‍, ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല. എന്നാല്‍, ചുഴലിക്കാറ്റ് പ്രഭാവത്തില്‍ കേരളത്തിലെ ചില ജില്ലകളില്‍ മഴയും കാറ്റും ശക്തിപ്പെടുമെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ സുരക്ഷയ്ക്കായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടര്‍മാര്‍ക്കും ഈ സാഹചര്യം നേരിടാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. തുടര്‍ന്നും ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഏപ്രില്‍ 28ന് (മണിക്കൂറില്‍ 30-50 കിലോമീറ്റര്‍ വേഗതയില്‍), ഏപ്രില്‍ 29, 30 (മണിക്കൂറില്‍ 40-60 കി.മീ വരെ വേഗത്തില്‍) കേരളത്തില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഏപ്രില്‍ 29,30 തിയ്യതികളില്‍ ശക്തമായ മഴയുമുണ്ടാവും. 29ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ശക്തമായ മഴ സൂചിപ്പിക്കുന്ന യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Similar News