33 ശതമാനത്തിന്റെ എതിര്‍പ്പുകള്‍ക്കിടെ സ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവും നിയമ വിധേയമാക്കി ക്യൂബ

66.9 ശതമാനം പേരും ഇതിനെ അംഗീകരിച്ചു എന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്‌റോ ഗുത്തേറഷ് പറഞ്ഞു. 3.9 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ കോഡ് അംഗീകരിക്കാന്‍ വോട്ടുചെയ്തു. 1.95 ദശലക്ഷം പേര്‍ എതിര്‍ത്ത (33%)തായും അലീന ബല്‍സെയ്‌റോ ഗുത്തേറഷ് പറഞ്ഞു.

Update: 2022-09-27 13:50 GMT

ഹവാന: സ്വവര്‍ഗ വിവാഹവും വാടക ഗര്‍ഭധാരണവും ദത്തെടുക്കലും നിയമവിധേയമാക്കി കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ. സര്‍ക്കാര്‍ പിന്തുണയോടെ ഞായറാഴ്ച നടന്ന റഫറണ്ടത്തില്‍ ക്യൂബക്കാര്‍ സ്വവര്‍ഗ വിവാഹത്തിനും ദത്തെടുക്കലിനും അംഗീകാരം നല്‍കിയതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

66.9 ശതമാനം പേരും ഇതിനെ അംഗീകരിച്ചു എന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് അലീന ബല്‍സെയ്‌റോ ഗുത്തേറഷ് പറഞ്ഞു. 3.9 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ കോഡ് അംഗീകരിക്കാന്‍ വോട്ടുചെയ്തു. 1.95 ദശലക്ഷം പേര്‍ എതിര്‍ത്ത (33%)തായും അലീന ബല്‍സെയ്‌റോ ഗുത്തേറഷ് പറഞ്ഞു.

അതേസമയം, നീതി നടപ്പായെന്നാണ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്‌കാനല്‍ ട്വീറ്റ് ചെയ്തത്. 100 പേജുള്ള 'കുടുംബ കോഡ്' സ്വവര്‍ഗ വിവാഹവും സിവില്‍ യൂണിയനുകളും നിയമവിധേയമാക്കുന്നു, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അനുവദിക്കുന്നു കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇടയിലുള്ള ഗാര്‍ഹിക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടുന്നത് പ്രോത്സാഹിപ്പിക്കുന്നു.

ഞായറാഴ്ച നടന്ന റഫറണ്ടത്തില്‍ വോട്ട് ചെയ്യാന്‍ യോഗ്യരായ 8.4 ദശലക്ഷം ക്യൂബക്കാരില്‍ 74% പേര്‍ പങ്കെടുത്തതായി ഇലക്ടറല്‍ കമ്മീഷനില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങള്‍ കാണിക്കുന്നു.

ഡയസ്‌കാനലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഫലപ്രഖ്യാപനം വന്നത്. ക്യൂബന്‍ പ്രസിഡന്റാണ് കോഡ് സ്വീകരിക്കുന്നതിനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ക്യൂബയില്‍ മുന്‍ റഫറണ്ടങ്ങളില്‍ സര്‍ക്കാര്‍ നിലപാടിന് ഏകകണ്ഠമായ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ രാജ്യത്ത് 33% പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തതും ശ്രദ്ധേയമായി.

ക്യൂബ എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ വിയോജിപ്പെന്നാന്ന് പലരും നിരീക്ഷിക്കുന്നത്. 2018ല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിയമവിധേയമാക്കിയതിന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ വോട്ടെടുപ്പ് കൂടിയായിരുന്നു ഞായറാഴ്ചത്തെ വോട്ടെടുപ്പ്. ഇത് വിയോജിപ്പുള്ള കാഴ്ചപ്പാടുകള്‍ കൂടുതല്‍ വ്യാപകമായി പ്രചരിക്കാന്‍ അനുവദിച്ചു.

Tags:    

Similar News