കേന്ദ്ര സര്‍ക്കാരിന്റെ വ്യാജ സ്റ്റിക്കറുമായെത്തിയ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘം കരിപ്പൂരില്‍ പിടിയില്‍

Update: 2023-05-25 05:02 GMT

കരിപ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ വ്യാജ സ്റ്റിക്കറുമായെത്തിയ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘം കരിപ്പൂരില്‍ പിടിയില്‍. കണ്ണൂര്‍ കക്കാട് ഫാത്തിമാ മന്‍സിലില്‍ കെ പി മജീസ്(28), അങ്കമാലി കോളോട്ടുകുടി ടോണി ഉറുമീസ് (34) എന്നിവരാണ് പിടിയിലായത്. സ്വര്‍ണക്കടത്ത് തട്ടിപ്പറിക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നാണ് സൂചന. വ്യാജസ്റ്റിക്കര്‍ പതിച്ച വാഹനവുമായി കരിപ്പൂരിലെത്തിയ ഇവര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പോലിസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാഹനത്തിലെത്തിയവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവള കവാടത്തിനടുത്തു വച്ച് പോലിസ് തടഞ്ഞു. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. സുഹൃത്തിനെ യാത്രയയക്കാനാണ് തങ്ങളെത്തിയതെന്നാണ് ഇവര്‍ പറഞ്ഞതെങ്കിലും പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. അറസ്റ്റിലായ മജീസ് 2021ല്‍ രാമനാട്ടുകരയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ്. സ്വര്‍ണം കടത്തുന്ന സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാനെത്തിയ അര്‍ജുന്‍ ആയങ്കിയോടൊപ്പം അന്ന് ഇയാളുമുണ്ടായിരുന്നു. ഇവരെ തടയാനെത്തിയ ഗുണ്ടാസംഘത്തിലെ അഞ്ചുപേരാണ് രാമനാട്ടുകരയില്‍ വാഹനം മറിഞ്ഞു മരിച്ചത്. കേസിലെ 68ാം പ്രതിയാണ് ഇയാള്‍. പിടിയിലായ ടോണി അയ്യംപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കാപ്പ ചുമത്തി തൃശ്ശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ടയാളാണ്. പോലിസ് ഉപയോഗിക്കുന്നതരം വാഹനത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റും ഗവ. ഓഫ് ഇന്ത്യ സ്റ്റിക്കറും പതിച്ചാണ് സംഘമെത്തിയത്. കള്ളക്കടത്ത് നടത്തുന്ന സംഘത്തില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാനാണ് ഇതെന്നാണ് സൂചന. സംഘത്തലവനായ അര്‍ജുന്‍ ആയങ്കി ജയിലിലാണെങ്കിലും അവിടെയിരുന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതായി പോലിസ് സംശയിക്കുന്നുണ്ട്.

Tags:    

Similar News