പ്രളയ ഫണ്ട് തട്ടിപ്പില്‍ കുറ്റപത്രം: ഏഴ് പ്രതികളിൽ മൂന്നും സിപിഎം പ്രവർത്തകർ
കേസിലെ പ്രതികളെല്ലാം ജാമ്യത്തിലാണ്. നേരത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു.
കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം കലക്ടറേറ്റിലെ സെക്ഷന്‍ ക്ലര്‍ക്ക് വിഷ്ണു പ്രസാദ്, മഹേഷ്, സിപിഎം നേതാക്കളായ അന്‍വര്‍, നിധിന്‍, ഗൗലത്ത് അടക്കമുള്ള ഏഴ് പേര്‍ക്കെതിരേയാണ് കുറ്റപത്രം. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വഞ്ചന, ഗൂഢാലോചന, പണംതട്ടല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ജനങ്ങളെയും സര്‍ക്കാരിനേയും പ്രതികള്‍ വഞ്ചിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ 1200ഓളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ശേഖരിച്ച ഫണ്ടാണ് തട്ടിയെടുത്തത്. മൂന്നാം പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എഎം അന്‍വറും ഭാര്യ കൗലത്തും പ്രതികളാണ്.
എറണാകുളം കലക്ട്രേറ്റിലെ ഭരണാനുകുല സംഘടനാ നേതാവായ സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വിഷ്ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി, രണ്ടാം പ്രതി മഹേഷ്, അഞ്ചാം പ്രതി നീതു, ആറാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവ് നിധിന്‍ (30), ഏഴാം പ്രതിയും നിധിന്റെ ഭാര്യയുമായ ഷിന്റു(27) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കേസിലെ പ്രതികളെല്ലാം ജാമ്യത്തിലാണ്. നേരത്തെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയത് ഏറെ വിവാദമായിരുന്നു. കേസെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. കലക്ട്രേറ്റിലെ സെക്ഷന്‍ ക്ലര്‍ക്കായിരുന്ന വിഷ്ണു പ്രസാദ് മാത്രം പ്രതിയായ രണ്ടാം കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
