എല്‍എല്‍ബി പരീക്ഷയ്ക്ക് സിഐയുടെ കോപ്പിയടി; ഡിജിപി റിപോര്‍ട്ട് തേടി

നിയമവിദ്യാര്‍ഥി ആയിരിക്കെത്തന്നെ പോലിസ് ട്രെയിനികള്‍ക്ക് നിയമത്തെക്കുറിച്ച് ആദര്‍ശ് ക്ലാസെടുത്തുവെന്നും ആരോപണമുണ്ട്.

Update: 2022-05-12 05:23 GMT

തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയ്ക്കിടെ കോപ്പിയടിച്ച് സിഐ പിടിയിലായ സംഭവത്തില്‍ ഡിജിപി റിപോര്‍ട്ട് തേടി. ലോ അക്കാദമി ലോ കോളജില്‍ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിലെ പരീക്ഷയ്ക്കിടയിലാണ് പോലിസ് ട്രെയിനിങ് കോളജിലെ സീനിയര്‍ ലോ ഇന്‍സ്‌പെക്ടര്‍ ആദര്‍ശിനെ കോപ്പിയടിച്ചതിനു സര്‍വകലാശാല സ്‌ക്വാഡ് പിടികൂടിയത്. സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആദര്‍ശ്.

പോലിസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടിയോടാണ് റിപോര്‍ട്ട് നല്‍കാന്‍ ഡിജിപി ആവശ്യപ്പട്ടിട്ടുള്ളത്. ആദര്‍ശ് ഉള്‍പ്പെടെ നാലുപേരെയാണ് പിടികൂടിയത്. സായാഹ്ന കോഴ്സിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്.

നിയമവിദ്യാര്‍ഥി ആയിരിക്കെത്തന്നെ പോലിസ് ട്രെയിനികള്‍ക്ക് നിയമത്തെക്കുറിച്ച് ആദര്‍ശ് ക്ലാസെടുത്തുവെന്നും ആരോപണമുണ്ട്. പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാകും.

കോപ്പിയടിച്ചതിന് പിടിയിലായ ഒരു വിദ്യാര്‍ഥി സപ്ലിമെന്ററി പരീക്ഷയെഴുതാനെത്തിയതാണ്. രണ്ടുപേര്‍ റെഗുലര്‍ കോഴ്സ് വിദ്യാര്‍ഥികളാണ്. പരിശോധനാ സംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലയും അച്ചടക്കനടപടി സ്വീകരിക്കും.