'നരബലിയിലെ സിപിഎം നേതാവിന്റെ പങ്കില്‍ കേരളത്തിന് വലിയ അത്ഭുതമില്ല'; 67000 മാന്‍മിസിംഗ് കേസുകളില്‍ അന്വേഷണം വേണമെന്നും സുധാകരന്‍

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള മൃഗീയ ആചാരങ്ങള്‍ സിപിഎമ്മിലൂടെ പുനര്‍ജനിക്കുകയാണെന്നും നരബലിക്ക് പിന്നില്‍ സിപിഎം പ്രാദേശിക നേതാവിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തി.

Update: 2022-10-11 14:05 GMT

പത്തനംതിട്ട: ഇലന്തൂരില്‍ നടന്ന നരബലിയില്‍ ഭരണകക്ഷിയായ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള മൃഗീയ ആചാരങ്ങള്‍ സിപിഎമ്മിലൂടെ പുനര്‍ജനിക്കുകയാണെന്നും നരബലിക്ക് പിന്നില്‍ സിപിഎം പ്രാദേശിക നേതാവിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി അദ്ദേഹം കുറ്റപ്പെടുത്തി.

കേരള പോലിസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 67000 മാന്‍മിസ്സിംഗ് കേസുകളുണ്ടെന്നും സമാനമായ രീതിയില്‍ കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്‍ ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാന്‍ മടിയില്ലാത്തവര്‍ ഉള്‍പ്പെടുന്ന മുകള്‍ത്തട്ട് മുതല്‍ നരബലികളില്‍ സന്തോഷം കണ്ടെത്തുന്നവരുള്‍പ്പെടുന്ന പ്രാദേശിക തലം വരെയുള്ള സിപിഎം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആളുകളുടെ ജീവനെടുക്കുന്നതും ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും ഒക്കെ ഹരമാക്കിയ സിപിഎം ഈ കേസില്‍ നിന്നും സ്വന്തം നേതാക്കളെ രക്ഷിച്ചെടുത്താലും അത്ഭുതപ്പെടാനില്ല. മാന്‍ മിസ്സിംഗ് കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പത്തനംതിട്ടയിലെ നരബലിയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കേസില്‍ ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു.

Tags:    

Similar News