സിപിഎമ്മും ബിജെപിയും കൈകോർത്തു; ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ മാവോവാദി പോസ്റ്ററും ലഘുലേഖയും
പദ്ധതി ഏകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതിനിടെ കര്‍ണാടകയിലെ റെഡ്ഡി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് വലിയ ഇരുമ്പ് അയിര് ഖനന ഗ്രൂപ്പിനെ കൊണ്ടുവന്നുവെന്നാണ് മാവോവാദി ആരോപണം.
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ മാവോവാദി പോസ്റ്റര്‍. ഖനനത്തിനായി ബെല്ലാരി റെഡ്ഡിയെ എത്തിച്ചത് സിപിഎം ആണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
പദ്ധതി ഏകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇതിനിടെ കര്‍ണാടകയിലെ റെഡ്ഡി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് വലിയ ഇരുമ്പ് അയിര് ഖനന ഗ്രൂപ്പിനെ കൊണ്ടുവന്നുവെന്നാണ് മാവോവാദി ആരോപണം. നാടിനെ വില്‍ക്കാന്‍ പോകുന്നുവെന്നും പറഞ്ഞാണ് ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് മാവോവാദി പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടത്.
ഈ പോസ്റ്ററുകളിലെല്ലാം മുണ്ടുടുത്ത മോദിയും പ്രാദേശിക മോദിമാരും ചേര്‍ന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാടിനെ വില്‍ക്കുകയാണ് തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഹിന്ദുത്വ ഫാഷിസ്റ്റ് വിടുനായ ബെല്ലാരി റെഡ്ഡിയെ നാട്ടിൽ കാലുകുത്താൻ അനുവദിക്കരുത്, പയ്യാനി കോട്ട മലനിരകളും ജനങ്ങളുടെ ജീവനും സ്വത്തും തട്ടിയെടുത്ത് വിഭവ കൊള്ള നടത്താൻ ബല്ലാരി റഡ്ഢിക്ക് കാവൽ നിൽക്കുന്ന മോദിക്കും പിണറായിക്കുമെതിരേ ഒന്നിക്കുക തുടങ്ങിയ പോസ്റ്ററുകളാണ് മേഖലയിൽ പതിച്ചിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണസമിതി യാതൊരു എതിര്‍പ്പുമില്ലാതെ പയ്യാനി കോട്ട മലനിരകളെ ബല്ലാരി റെഡ്ഢിയുടെ കാല്‍ക്കല്‍ അടിയറവെച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സാധാരണ ജീവിതത്തില്‍ നിന്നും 20 വര്‍ഷത്തെ പഞ്ചായത്ത് ഭരണം കൊണ്ട് അലാവുദ്ദീനും അത്ഭുതവിളക്കും എന്നപോലെ കോടീശ്വരനായെന്നും മവോവാദി ലഘുലേഖയില്‍ ആരോപിക്കുന്നു.