ഒമിക്രോണിനെ 'പടിക്ക് പുറത്ത്' നിർത്തി കോഴിക്കോട് സിപിഎം പൊതുസമ്മേളനം

ഒമിക്രോൺ ജാഗ്രത കർശനമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Update: 2022-01-12 16:51 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷമാകുമ്പോഴും ആയിരക്കണക്കിനുപേരെ പങ്കെടുപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് സിപിഎമ്മിന്‍റെ പൊതുസമ്മേളനം. ഇന്ന് സമാപിച്ച സിപിഎം ജില്ലാ സമ്മേളനത്തോടുനുബന്ധിച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഒമിക്രോൺ ജാഗ്രത കർശനമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് വ്യാപനം പന്ത്രണ്ടായിരം കടന്ന ഇന്ന് വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സിപിഎം പൊതുസമ്മേളനത്തിന് ജില്ലയുടെ വിവിധിയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനു പേരാണ് എത്തിയത്. ചട്ടങ്ങൾ കാറ്റില്‍പറത്തിയാണ് ചടങ്ങെങ്കിലും ഒമിക്രോൺ ജാഗ്രത കർശനമാക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Full View

കേന്ദ്രീകരിച്ചുള്ള റാലിയും പ്രകടനുവുമെല്ലാം ഒഴിവാക്കിയെന്നും, ആരും പൊതുസമ്മേളന വേദിയായ കടപ്പുറത്തക്ക് എത്തേണ്ടതില്ലെന്ന് അറിയിച്ചെന്നും പാർട്ടി നേതൃത്വം പറയുമ്പോഴും ചടങ്ങിലേക്ക് പ്രവർത്തകരും അനുഭാവികളും ഒഴുകിയെത്തി. കൊവിഡ് നിയന്ത്രണം ലഘിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തിനെതിരേ വ്യാപക വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

പൊതു സമ്മേളനങ്ങൾക്ക് പരമാവധി 150 പേരമാത്രം പങ്കെടുപ്പിക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ കർശന നി‍ർദേശം നിലനിൽക്കെയാണ് ചടങ്ങ് നടന്നത്. സംസ്ഥാനം അടച്ചിടൽ ആശങ്കയുടെ വക്കിലെത്തി നിൽക്കെയാണ് കൂടിച്ചേരലിന് സിപിഎംതന്നെ വേദിയൊരുക്കുന്നത്.