ഭൂപ്രഭുക്കൾ വർഗ ശത്രുക്കളല്ല; നയം മാറ്റാനൊരുങ്ങി സിപിഎം
ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട- ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം ദൃശ്യമാണെന്നും യെച്ചൂരി അഭിപ്രായപ്പെടുന്നു.
ന്യൂഡൽഹി: ധനിക കര്‍ഷകരോടുള്ള നയം മാറ്റാനൊരുങ്ങി സിപിഎം. കര്‍ഷക സമരത്തിനിടയാക്കിയ സാഹചര്യവും രാജ്യത്തെ വിവിധ വിഭാഗങ്ങളിലായി വന്നിരിക്കുന്ന മാറ്റങ്ങളും വിശകലനം ചെയ്തുകൊണ്ടുള്ള നയരേഖ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊലിറ്റ്ബ്യൂറോക്ക് മുന്നില്‍ വെച്ചു. കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് നടപടി.
യെച്ചൂരി സമര്‍പ്പിച്ച നയരേഖയ്ക്ക് ഞായറാഴ്ച്ച ചേര്‍ന്ന പൊലിറ്റ്ബ്യൂറോ അംഗീകാരം നല്‍കിയതായാണ് റിപോര്‍ട്ടുകള്‍. ഈ മാസം 30, 31 തിയതികളില്‍ ചേരുന്ന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കും.
വിദേശ കുത്തകകളുമായി പങ്കാളിത്തമുള്ള വന്‍കിട ബൂര്‍ഷ്വാസി വിഭാഗം, ധനിക കര്‍ഷകര്‍, ഭൂപ്രഭുക്കളടങ്ങുന്ന മുഴുവന്‍ കര്‍ഷക വിഭാഗങ്ങള്‍ക്കുമിടയിലും ഉടലെടുത്തിരിക്കുന്ന വര്‍ഗ വൈരുദ്ധ്യം രാജ്യത്ത് പ്രകടമായതിന്റെ ഭാഗമായാണ് കര്‍ഷക പ്രക്ഷോഭമെന്നാണ് യെച്ചൂരിയുടെ നീരീക്ഷണം.
മാത്രമല്ല, ഭരണവര്‍ഗത്തിലെ പങ്കാളികള്‍ക്കിടയിലും വന്‍കിട- ഇടത്തരം വ്യവസായ സംരംഭകര്‍ക്കിടയിലും വൈരുധ്യം ദൃശ്യമാണെന്നും യെച്ചൂരി അഭിപ്രായപ്പെടുന്നു. മുന്‍ കാലങ്ങളില്‍ ബിജെപിയെ പിന്തുണച്ച ചില പ്രാദേശിക പാര്‍ട്ടികള്‍ നിലവില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗപരമായി തന്നെ വന്നിട്ടുള്ള മാറ്റത്തിന്റെ ഉദാഹരണമാണെന്നാണ് യെച്ചൂരിയുടെ വാദം.