104 ആധാരങ്ങളിലൂടെ സാബു ജേക്കബ് ഭൂമികള്‍ വാങ്ങി കൂട്ടി; ആരോപണങ്ങളില്‍ ഉറച്ച് അരുണ്‍ കുമാര്‍
കഴിഞ്ഞ 6 വര്‍ഷമായി കിറ്റക്‌സ് പഞ്ചായത്തിന്റെ ഒരു നിയമവും പാലിക്കുന്നില്ല, 2015നു ശേഷം നിര്‍മ്മിച്ച ഒരു കെട്ടിടത്തിനും പെര്‍മിറ്റ് വാങ്ങിയിട്ടില്ല
കൊച്ചി: സാബു ജേക്കബിന്റെ കിറ്റക്‌സ് കമ്പനിക്കെതിരേ വീണ്ടും ആരോപണങ്ങളുമായി സിപിഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെഎസ് അരുണ്‍കുമാര്‍. സംസ്ഥാന സർക്കാരിനെ അടക്കം പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം നടത്തിയിരിക്കുന്നത്. കഴിഞ്ഞ 6 വര്‍ഷമായി കിറ്റക്‌സ് പഞ്ചായത്തിന്റെ ഒരു നിയമവും പാലിക്കുന്നില്ലെന്ന ഗുരുതര ആരോപണവും അരുൺകുമാർ ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ 6 വര്‍ഷമായി കിറ്റക്‌സ് പഞ്ചായത്തിന്റെ ഒരു നിയമവും പാലിക്കുന്നില്ല, 2015നു ശേഷം നിര്‍മ്മിച്ച ഒരു കെട്ടിടത്തിനും പെര്‍മിറ്റ് വാങ്ങിയിട്ടില്ല, പഞ്ചായത്തിലേക്ക് കെട്ടിട നികുതി അടച്ചിട്ടില്ല, കിഴക്കമ്പലം, പട്ടിമറ്റം വില്ലേജുകളിലെ ഭൂരിഭാഗം ഭൂമിയും 2016ന് ശേഷം 104 ആധാരങ്ങളിലൂടെ സാബു ജേക്കബ് വാങ്ങി കൂട്ടി തുടങ്ങിയ ആരോപണങ്ങളാണ് അരുണ്‍ കുമാര്‍ ഉന്നയിച്ചിരിക്കുന്നത്. സാബു ജേക്കബിനെതിരേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതിന് വധഭീഷണിയുണ്ടെന്നും അരുണ്‍ പറഞ്ഞു.
കിറ്റക്‌സ് കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടു ദിവസം ട്വന്റിഫോർ ന്യൂസ് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കമ്പനിയിലെ ജീവനക്കാരും നാട്ടുകാരും ഉയര്‍ത്തിയ വിഷയങ്ങളില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും തൊഴില്‍- ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആയിരുന്നു ചര്‍ച്ച. ചര്‍ച്ചകള്‍ക്കുശേഷം 20-20 പ്രവര്‍ത്തകരുടെ നിരന്തര ഭീഷണിയാണ്. 20-20 പഞ്ചായത്ത് മെമ്പറും സാബു ജേക്കബിന്റ വലം കൈയ്യുമായ ശ്രീ എല്‍ദോ പികെ എനിക്ക് 'ആദരാജ്ഞലികള്‍' അര്‍പ്പിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. എന്തായാലും ഇതൊക്കെ സാബു ജേക്കബിന്റെ നിര്‍ദേശ പ്രകാരം ആയിരിക്കും.
ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഏതു തെളിവുകളും ജനങ്ങളുടെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാണ്. ട്വന്റിഫോർ ന്യൂസ് ജഡ്ജിയുടെ മുന്നില്‍ അല്ല….. ജനങ്ങളുടെ മുന്നില്‍…… ചാനലില്‍ പറഞ്ഞ കാര്യങ്ങളില്‍ മാത്രമല്ല. കഴിഞ്ഞ 6 വര്‍ഷമായി കിറ്റക്‌സ് പഞ്ചായത്തിന്റെ ഒരു നിയമവും പാലിക്കാത്തതിനെ കുറിച്ചും 2015 നു ശേഷം പണിത ഒരു കെട്ടിടത്തിനും പെര്‍മിറ്റ് വാങ്ങാത്തതിനെക്കുറിച്ചും ഒരൊറ്റ പൈസ പഞ്ചായത്തിലേക്ക് കെട്ടിട നികുതി അടക്കാത്തതിനെക്കുറിച്ചും കിഴക്കമ്പലം പഞ്ചായത്തിലെ രണ്ടു വില്ലേജുകളായ കിഴക്കമ്പലം, പട്ടിമറ്റം വില്ലേജുകളിലെ ഭൂരിഭാഗം ഭൂമിയും 2016 ന് ശേഷം 104 ആധാരങ്ങളിലൂടെ സാബു ജേക്കബ് വാങ്ങി കൂട്ടി കിഴക്കമ്പലം പഞ്ചായത്തിനെ മുഴുവന്‍ കിറ്റക്‌സിന്റെ കീഴിലാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും അങ്ങനെ പലതിനെക്കുറിച്ചും. പഞ്ചായത്ത് ഭരണം പിടിച്ച് എല്ലാ പഞ്ചായത്ത് നിയമങ്ങളും ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

