ബിജെപിക്ക് കിട്ടുന്ന വോട്ട് വിലയിരുത്താൻ പാർട്ടിക്ക് കഴിയുന്നില്ല; സിപിഎം തുറന്നുപറച്ചിൽ സമ്മേളനത്തിൽ
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ക്രമാനുഗതമായ വളർച്ച കൈവരിച്ചു.
കൊല്ലം: ബിജെപിക്ക് ലഭിക്കുന്ന വോട്ട് സംബന്ധിച്ച് യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്താൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് സിപിഎം പ്രവർത്തന റിപോർട്ട്. കൊല്ലം ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച റിപോർട്ടിൽ ചാത്തന്നൂരിലെ ബിജെപി വളർച്ച ഗൗരവമായി കാണണമെന്ന് പറയുന്നു. ബിജെപിയെ നേരിടുന്നതിൽ വീഴ്ച്ച പറ്റിയെന്ന തുറന്നുപറച്ചിലാണ് നേതൃത്വത്തിൽ നിന്ന് തന്നെ ജില്ലാ സമ്മേളനത്തിൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി ക്രമാനുഗതമായ വളർച്ച കൈവരിച്ചു. ചാത്തന്നൂരിൽ 71 ബൂത്തുകളിൽ അവർ ഒന്നാമതെത്തിയതും 113 ഇടങ്ങളിൽ രണ്ടാംസ്ഥാനത്ത് വന്നതും ഗൗരവമേറിയ കാര്യമാണ്. ഇത് ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേകം പരിശോധിക്കപ്പെടണമെന്നും റിപോർട്ട് പറയുന്നു.
ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ ചാത്തന്നൂരിൽ കള്ളപ്പണ ഇടപാടുകൾ നടന്നിരുന്നു. ഇതരസംസ്ഥാന വാഹനങ്ങൾ പ്രചാരണത്തിനെത്തി. ഈ പ്രശ്നങ്ങളിൽ അപ്പോൾത്തന്നെ പരാതികൊടുക്കാനും നടപടിയെടുപ്പിക്കാനും മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന വിമർശനവും റിപോർട്ടിലുണ്ട്. തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിൽ ബിജെപി ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ അവരുടെ പ്രചാരണത്തിന് കഴിഞ്ഞു. ഇവിടെ ഇടതു വോട്ടുകളും ബിജെപിയിലേക്ക് പോകുന്ന സാഹചര്യമുണ്ടായി.
കൊല്ലത്ത് എം മുകേഷിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി പാർട്ടി ഘടകങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തത് കുണ്ടറയിലെ പരാജയത്തിന് കാരണമായി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുതിർന്ന നേതാക്കൾ വീഴ്ചവരുത്തിയെന്നും ചടയമംഗലത്തും കൊട്ടാരക്കരയിലും ഭൂരിപക്ഷം കുറഞ്ഞത് ഗൗരവമായി കാണണമെന്നും റിപോർട്ടിൽ പറയുന്നു.
