ക്വാറിക്കെതിരേ പ്രവർത്തിച്ചതിന് സിപിഎം വിമതന്റെ വീടിന് നേരേ ആക്രമണം; പിന്നിൽ സിപിഎം എന്ന് ആരോപണം
ചിലരുടെ കോട്ടകളിൽ നമ്മൾ ജീവിക്കുമ്പോൾ അവര് ചെയ്യുന്നതാണല്ലോ നീതിയും ന്യായവും. അത് ചോദ്യം ചെയ്യാൻ പാടില്ലലോ. അതിപ്പോ നമ്മുടെ വീട് കത്തിയാൽ പോലും.
കോഴിക്കോട്: ക്വാറിക്കെതിരേ പ്രവർത്തിച്ചതിന് സിപിഎം വിമതന്റെ വീടിന് നേരെ ആക്രമണം. കോഴിക്കോട് നാദാപുരം സ്വദേശി അഭിൻജിത്തിന്റെ വീടിന് നേരെയാണ് ബുധനാഴ്ച്ച രാത്രിയാണ് ആക്രമണമുണ്ടായത്. വീടിനോട് ചേർന്നുള്ള വിറക് പുരയാണ് ആക്രമികൾ തീവച്ച് നശിപ്പിച്ചത്. സിപിഎം ശക്തികേന്ദ്രമായ നാദപുരം വളയത്താണ് അഭിൻജിത്തിന്റെ വീട്.
ഈ നടക്കുന്നത് രണ്ടാമത്തെ ആക്രമണമാണ്. വീടിനോട് ചേർന്നുള്ള വിറക് പുരയാണ് കത്തിച്ചത്. നിറയെ വിറകായിരുന്നു അതിൽ. കത്തിച്ചതാണ് എന്ന കാര്യത്തിൽ ഏതൊരു വിധത്തിലുള്ള സംശയവും ഇല്ല. ചിലരുടെ കോട്ടകളിൽ നമ്മൾ ജീവിക്കുമ്പോൾ അവര് ചെയ്യുന്നതാണല്ലോ നീതിയും ന്യായവും. അത് ചോദ്യം ചെയ്യാൻ പാടില്ലലോ. അതിപ്പോ നമ്മുടെ വീട് കത്തിയാൽ പോലും. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കൂലിപ്പണിക്കാരനായ അഭിൻജിത്ത് തേജസ് ന്യൂസിനോട് പറഞ്ഞു.
നമുക്ക് മുന്നിൽ ഒരു അനീതി നടക്കുമ്പോൾ ചോദ്യം ചെയ്യാറുണ്ട്, ഭരണകൂടത്തിന്റെ തെറ്റായ ജനദ്രോഹ നയങ്ങൾക്കെതിരെയും ശബ്ദം ഉയർത്താറുണ്ട്. പേടിപ്പിക്കാനാണ് ഇത് നടത്തിയത് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ നിങ്ങൾക്ക് തെറ്റിയത് അവിടെയാണ്. ഇതൊക്കെ കണ്ട് പിന്നോട്ട് പോവുന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾ എന്നെ കുറിച്ച് കരുതരുതെന്ന് അഭിൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വളയം നാലാം വാർഡിൽ വള്ള്യാട് മലയിലെ കരിങ്കൽ ക്വാറിക്കെതിരേയുള്ള സമരത്തിൽ സജീവമായതാണ് അഭിനെതിരേ സിപിഎം നീക്കമെന്ന് അദ്ദേഹം പറയുന്നു. ക്വാറി മാഫിയ മേഖലയിലെ ആദിവാസി ഭൂമികൾ തട്ടിയെടുത്തതിനെതിരേ സജീവമായി വിഷയം ജനങ്ങലിലെത്തിച്ചതും സിപിഎം ഗുണ്ടാസംഘമാണ് ക്വാറിക്ക് വേണ്ടിയുള്ള ഗുണ്ടാസംഘമെന്ന് അഭിൻ ഫേസ്ബുക്കിൽ കുറിക്കുന്നു. വർഷങ്ങളായി ചുറ്റുമുള്ളവർ പോകുന്ന വഴി ക്വാറിമാഫിയ ചെക്ക് പോസ്റ്റ് ഉണ്ടാക്കി തടഞ്ഞ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ വിളിച്ചു പറഞ്ഞതിന് പിന്നാലെയാണ് ആക്രമണമെന്നത് ശ്രദ്ധേയമാണ്.
