ആര്‍എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്‌കാരം നടന്നു; വിലാപയാത്രയില്‍ ആയിരങ്ങള്‍

പാർട്ടി ഓഫിസിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷം പകൽ മൂന്നോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്‌ജിദിൽ മൃതദേഹം ഖബറടക്കി.

Update: 2022-08-15 13:38 GMT

പാലക്കാട്: ആർഎസ്എസ് കൊലപ്പെടുത്തിയ സിപിഎം നേതാവ് ഷാജഹാന്റെ സംസ്കാരം നടന്നു. ആയിരങ്ങളാണ് വിലാപയാത്രയിൽ അണിനിരന്നത്. പാർട്ടി ഓഫിസിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷം പകൽ മൂന്നോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്‌ജിദിൽ മൃതദേഹം ഖബറടക്കി.

പകൽ 12 ന്‌ പോസ്റ്റുമാർട്ടത്തിന് ശേഷം സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷാൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം എ പ്രഭാകരൻ എംഎൽഎ, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ്ചന്ദ്രബോസ് എന്നിവർ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു.

തുടർന്ന് കല്ലേപ്പുള്ളിയിലെ സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി ഓഫിസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവന്നു. ഒന്നരയോടെ പാർട്ടി ഓഫിസിൽ നിന്ന് വിലാപയാത്രയായി കൊട്ടേക്കാട് കുന്നംകാടുള്ള വീട്ടിലേക്ക്. ഷാജഹാനെ അവസാനനോക്ക് കാണാൻ നൂറുകണക്കിനാളുകൾ വീട്ടിലെത്തി.

കാലിനും കൈയിനുമേറ്റ വെട്ടിൽ ചോരവാർന്നാണ് മരണമെന്ന് പോസ്റ്റുമാർട്ടത്തിലെ പ്രാഥമിക നിഗമനം. പോലിസ് സർജൻ ഡോ പി ബി ഗുജ്‌റാളിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമാർട്ടം. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആർ. ഒളിവിൽപോയ പ്രതികൾക്കായി പോലിസ് തെരച്ചിൽ തുടരുന്നു. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് ജില്ലാ പോലിസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

Similar News