ഇടതുവോട്ടുകൾ ബിജെപിയിലേക്ക് പോയി, ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരം; സിപിഎമ്മിനെതിരേ സിപിഐ

പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മൽസരിച്ച ഹരിപ്പാട് ഇടത് വോട്ടുകൾ ചോർന്നുവെന്ന് ആരോപിക്കുന്ന സിപിഐ കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഇടതുമുന്നണി വോട്ട് ബിജെപിയിലേക്ക് പോയെന്നും കുറ്റപ്പെടുത്തുന്നു.

Update: 2021-09-12 09:29 GMT

തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ഗുരുതര ആരോപണവുമായി സിപിഐ. ഘടകക്ഷികളുടെ ചില മണ്ഡലങ്ങളില്‍ സിപിഎം പ്രചാരണത്തില്‍ വീഴ്ചവരുത്തി, ചിലയിടങ്ങളിൽ ഇടതുവോട്ട് ബിജെപിയിലേക്ക് പോയി എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപോർട്ടിലുള്ളത്.

സിപിഎം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ സിപിഐയെ പ്രചാരണങ്ങളില്‍ അടുപ്പിച്ചില്ലെന്നാണ് പ്രധാന കുറ്റപ്പെടുത്തൽ. ഇടതുമുന്നണിയിലെ ഒരു കക്ഷിയായ ഐഎന്‍എല്‍ മൽസരിച്ച കാസര്‍കോട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഎമ്മിന് താൽപ്പര്യമുണ്ടായിരുന്നില്ല എന്നാണ് റിപോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മൽസരിച്ച ഹരിപ്പാട് ഇടത് വോട്ടുകൾ ചോർന്നുവെന്ന് ആരോപിക്കുന്ന സിപിഐ കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ ഇടതുമുന്നണി വോട്ട് ബിജെപിയിലേക്ക് പോയെന്നും കുറ്റപ്പെടുത്തുന്നു. ഈ കുറ്റപ്പെടുത്തൽ സിപിഎമ്മിനെ ലക്ഷ്യമിട്ടാണ്.

ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ജയിച്ച പറവൂരില്‍ ചില സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു എന്നും റിപോർട്ടിൽ വ്യക്തമാക്കുന്നു. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടകക്ഷികളുമായി ആലോചിക്കാനോ നടപ്പിലാക്കാനോ സിപിഎം തയാറായിരുന്നില്ല.

പാലായില്‍ ജോസ് കെ മാണിയുടെയും കടുത്തുരുത്തിലെയും പരാജയം വ്യക്തിപരമായിരുവെന്ന് ചൂണ്ടിക്കാട്ടുന്ന അവലോകന റിപോർട്ടിൽ ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഒരു ഏകോപനവുമുണ്ടായില്ലെന്നും കുറ്റപ്പെടുത്തുന്നു.