സിപി ജലീൽ വധം: ആയുധങ്ങൾ ആവശ്യപ്പെട്ട് പോലിസ് നൽകിയ അപേക്ഷ ജില്ലാ കോടതി തള്ളി
തോക്കുകൾ വിട്ടു നൽകിയാൽ തെളിവുകൾ നശിപ്പിക്കപെടുമെന്ന സിപി ജലീലിന്റെ സഹോദരൻ നൽകിയ ഹരജി പരിഗണിച്ചു കൊണ്ടാണ്ട് കൽപ്പറ്റ ജില്ലാ കോടതി ഉത്തരവ്.
കൽപ്പറ്റ: ലക്കിടിയിൽ 2019 മാർച്ച് 6 ന് നടന്ന മാവോവാദികൾക്കെതിരായുണ്ടായ പോലിസ് വെടിവയ്പ്പിൽ വയനാട് കല്പറ്റ ജില്ലാ കോടതിയിൽ സറണ്ടർ ചെയ്ത തോക്കുകൾ തിരിച്ച് ആവശ്യപ്പെട്ട് തണ്ടർ ബോൾട്ട് ചീഫ് നൽകിയ അപേക്ഷ തള്ളി. വയനാട് ജില്ലാ കോടതിയുടേതാണ് നടപടി.
ഇതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്ന സാഹചര്യത്തിൽ തോക്കുകൾ വിട്ടു നൽകിയാൽ തെളിവുകൾ നശിപ്പിക്കപെടുമെന്ന സിപി ജലീലിന്റെ സഹോദരൻ നൽകിയ ഹരജി പരിഗണിച്ചു കൊണ്ടാണ്ട് കൽപ്പറ്റ ജില്ലാ കോടതി ഉത്തരവ്. ഫോറൻസിക്ക് റിപോർട്ട് പുറത്ത് വരുന്നതിന് മുൻപ് തിടുക്കപ്പെട്ട് ഏറ്റുമുട്ടലിൽ ഉപയോഗിച്ചുവെന്ന് പോലിസ് പറയപ്പെടുന്ന ആയുധങ്ങൾ തിരിച്ച് നൽകിയിൽ തെളിവുകൾ നശിപ്പിക്കപെടുമെന്നും ആയുധങ്ങൾ അന്വേഷണം പൂർത്തിയായാൽ മാത്രമേ കൈമാറാൻ പാടുകയുള്ളൂ എന്നും ആവശ്യപ്പെട്ട് ജലീലിന്റെ കുടുംബം ജില്ലാ കോടതിയിൽ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ഫോറൻസിക് റിപോർട്ട് പോലിസിനെ പ്രതിരോധത്തിലാക്കുന്ന തോക്കുകളുടെ ശാസ്ത്രീയ അന്വേഷണ ഫലം പരിശോധിക്കാതെ വന്നിട്ടുള്ള മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ട് പോലിസിന് ക്ലീൻ ചിറ്റു നൽകുന്നതാണ്. എന്നാൽ വിശദമായ മൊഴികളും ശാസ്ത്രീയ പരിശോധന ഫലങ്ങളും പരിശോധിക്കാത്ത മജിസ്റ്റീരിയൽ റിപോർട്ട് വസ്തുതാപരമല്ല. പോലിസിന്റെ വാദങ്ങൾ തള്ളുന്ന നിരവധി തെളിവുകൾ വന്നിട്ടും പോലിസ് വാദങ്ങൾ ന്യായീകരിക്കുന്ന മജിസ്റ്റീരിയൽ റിപോർട്ട് വിശ്വസിനീയമല്ലെന്നും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തണമെന്നുമാണ് സിപി ജലീലിന്റെ കുടുംബത്തിന്റെ വാദം.
ആയുധങ്ങൾ ആവശ്യപ്പെട്ട് പോലിസിന് ഇനി മേൽ കോടതികളെ സമീപിക്കേണ്ടി വരും. കല്പറ്റ കോടതിയുടെ ഇപ്പോഴത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിപി ജലീലിന്റെ കുടുംബത്തിന്റെ വാദം കൂടുതൽ ശരി വെയ്ക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. 2019 മാര്‍ച്ച് ആറിനാണ് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ വെച്ച് സിപി ജലീല്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെത്തിയ ജലീലും സംഘവും ഉടമയോട് പണം ആവശ്യപ്പെട്ടെന്നും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ സ്ഥലത്തെത്തിയ പോലിസും തണ്ടര്‍ബോള്‍ട്ടും ജലീലും സംഘവുമായി നടത്തിയ ഏറ്റുമുട്ടലില്‍ ജലീല്‍ കൊല്ലപ്പെട്ടുവെന്നുമാണ് പോലിസ് ഭാഷ്യം.
ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഫോറൻസിക് റിപോർട്ട്. ഫോറൻസിക് റിപോർട്ടിലെ പട്ടികയിൽ 26ാമതായി ലിസ്റ്റ് ചെയ്തിട്ടുള്ളത് ജലീലിന്റെ കൈയിലുണ്ടായിരുന്ന SBBL റൈഫിളാണ്. ഈ തോക്കിൽ നിന്ന് വെടിപൊട്ടിയിട്ടില്ല എന്നാണ് ഫോറൻസിക് ലാബിന്റെ റിപോർട്ടിൽ പറയുന്നത്. അതേ സമയം പോലിസ് ഹാജരാക്കിയ സർവീസ് പിസ്റ്റലുകളിൽ 9 എണ്ണത്തിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്നും റിപോർട്ടിൽ പറയുന്നു. ജലീൽ വെടിവെച്ചിട്ടുണ്ടെങ്കിൽ വലതു കൈയിൽ വെടിമരുന്നിന്റെ അവശിഷ്ടം കാണേണ്ടിയിരുന്നു. ഇത് കണ്ടെത്താനായിട്ടില്ലെന്ന് റിപോർട്ടിലുണ്ട്.

