പള്ളി ഹൗളില്‍ നിന്ന് വെള്ളം കുടിക്കുന്ന പശു...!; വര്‍ത്തമാന ഇന്ത്യയില്‍ ഈ ചിത്രം പലതും പറയുന്നുണ്ട്

Update: 2021-03-20 08:30 GMT

ലഖ്‌നോ: ക്ഷേത്രത്തിനുള്ളില്‍ കയറി വെള്ളം കുടിച്ചതിന് മുസ് ലിം ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു, ജോലി ചെയ്തതിന്റെ കൂലിക്കു വേണ്ടി ക്ഷേത്ര മതിലിനുള്ളില്‍ കയറിയ മുസ് ലിം തൊഴിലാളിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു... കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലെ രണ്ടു ക്ഷേത്രങ്ങളില്‍ നിന്ന് കേട്ട വാര്‍ത്തകളാണിത്. ഗാസിയാബാദിലെ ഒരു ക്ഷേത്രത്തില്‍ നിന്നാണ് മുസ് ലിം ബാലനെ ക്രൂരമായി മര്‍ദ്ദിച്ച് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചചത്. കുട്ടിയെ മര്‍ദ്ദിച്ച ശ്രിംഘി നന്ദന്‍ യാദവിനെയും മറ്റൊരാളെയും പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും ക്ഷേത്രത്തിലെ സന്യാസി യതി നരസിംഹാനന്ദ് സരസ്വതി തന്നെ ന്യായീകരിച്ച് രംഗത്തെത്തി. ദിവസങ്ങള്‍ക്കു ശേഷമാണ് മറ്റൊരു മുസ് ലിം യുവാവിനെ യുപിയിലെ തന്നെ ക്ഷേത്രത്തില്‍ കൂലി ചോദിച്ചപ്പോള്‍ പേരു ചോദിച്ച് കെട്ടിയിട്ട് ആക്രമിച്ചത്.

    


ഇത്തരം വാര്‍ത്തകള്‍ക്കിടെയാണ് പള്ളി ഹൗളില്‍(മുസ് ലിംകള്‍ നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്ന സ്ഥലം) നിന്ന് പശു വെള്ളം കുടിക്കുന്ന ചിത്രം പുറത്തുവന്നിട്ടുള്ളത്. തൊപ്പിയും താടിയുമുള്ള മുസ് ലിംകള്‍ സമീപത്തു നിന്ന് നമസ്‌കാരത്തിനു വേണ്ടി അംഗശുദ്ധി വരുത്തുന്നതിനിടെയെത്തിയ പശു ദാഹമകറ്റാന്‍ ഹൗളില്‍ നിന്ന് വെള്ളം കുടിക്കുകയാണ്. പശുവിനെ ആരുംതന്നെ പിന്തിരിപ്പിക്കുകയോ വെള്ളം കുടിക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. നിരവധി പേര്‍ അതേ ഹൗളില്‍ നിന്ന് അംഗശുദ്ധി വരുത്തുന്നുണ്ട്. സമീപത്ത് തന്നെ കുട്ടികള്‍ ഉള്‍പ്പെടെ നോക്കിനില്‍ക്കുന്നുണ്ട്. ഇത്തരമൊരു ചിത്രത്തിനു വര്‍ത്തമാന ഇന്ത്യയില്‍ ഏറെ കാലികപ്രസക്തിയുണ്ട്. ദി കോഗ്നറ്റ് ആണ് ചിത്രം നല്‍കിയിട്ടുള്ളത്. അജ്ഞാതന്‍ എടുത്ത ചിത്രം എന്നാണ് അടിക്കുറിപ്പ് നല്‍കിയിട്ടുള്ളത്. ആരാണ്, എപ്പോഴാണ്, എവിടെ നിന്നാണ് ചിത്രം പകര്‍ത്തിയതെന്ന് വ്യക്തമല്ല. ''അന്ധ ഭക്തരേ നിങ്ങളുടെ ഗോ മാതായെ എന്തുചെയ്യുന്നുവെന്ന് ഇവിടെ നോക്കൂ. നിരപരാധിയായ 13 വയസുള്ള ബാലനെ നിങ്ങള്‍ എന്താണ് ചെയ്തത്. വിഡ്ഡികളും ഫാഷിസ്റ്റുകളും സംസ്‌കാരമില്ലാത്തവരുമായ മോദിയുടെ വിഡ്ഡികളായ അന്ധഭക്തരെ ഓര്‍ത്ത് ലജ്ജിക്കുന്നു'' എന്ന കാപ്ഷനോടെയാണ് ചിലര്‍ ഇത് ട്വിറ്ററില്‍ പങ്കുവച്ചത്.


Cow drinking water from Masjid..!; In modern India, this film says a lot

Tags: