കൊവിഡ്: കേരളത്തിൽ കാർഷിക മേഖലയിലെ നഷ്ടം 1570 കോടി രൂപ
1570.75 കോടി രൂപയുടെ നഷ്ടം സൂചിപ്പിക്കുമ്പോഴും ഇതിന് പുറമെ വേതന നഷ്ടംമൂലം കര്‍ഷക തൊഴിലാളികള്‍ക്ക് ഏകദേശം 200.30 കോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്.
കോഴിക്കോട്: കൊവിഡ് മഹാമാരിയില്‍ നിന്നുയര്‍ന്ന പ്രതിസന്ധിയില്‍ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടായത് 1570.75 കോടി രൂപയുടെ നഷ്ടം. തോട്ടവിളകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയിലെ നഷ്ടമാണ് ഇത്. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് ചോദിച്ച ചോദ്യത്തിന് നിയമസഭയിലാണ് കൃഷിമന്ത്രി പി പ്രസാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1570.75 കോടി രൂപയുടെ നഷ്ടം സൂചിപ്പിക്കുമ്പോഴും ഇതിന് പുറമെ വേതന നഷ്ടംമൂലം കര്‍ഷക തൊഴിലാളികള്‍ക്ക് ഏകദേശം 200.30 കോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം നാണ്യവിളകളുടെ അന്താരാഷ്ട്ര വിപണി ഏതാണ്ട് നിലച്ച അവസ്ഥയാണെന്നും കൃഷി മന്ത്രി നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ കാര്‍ഷിക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടം വരുത്തി. തൊഴിലാളികളുടെ അഭാവം മൂലം യഥാസമയത്ത് ഏലം വിളവെടുക്കാത്തതു കൊണ്ടുണ്ടായ നഷ്ടം ഹെക്ടറിന് കുറഞ്ഞത് 10 കിലോഗ്രാം എന്ന തോതില്‍ കണക്കാക്കിയാല്‍ ഈ സീസണില്‍ മാത്രം 300 മെട്രിക് ടണ്‍ വിളനാശം സംഭവിക്കാനിടയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.
കുരുമുളക് മേഖലയില്‍ ഏകദേശം 50 കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. കുരുമുളക് വില കിലോയ്ക്ക് 330 രൂപയില്‍ നിന്ന് 290 രൂപയായി കുറഞ്ഞിട്ടുമുണ്ട്. നെല്‍കൃഷി ധാന്യങ്ങളുടെ നഷ്ടവും ഗതാഗത സംവിധാനം ഒരുക്കുന്നതിലെ കാലതാമസവും ഈ മേഖലയില്‍ ഏകദേശം 15 കോടി രൂപയുടെ നഷ്ടമുണ്ടായതായും മറുപടിയില്‍ പറയുന്നുണ്ട്.
ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ മാത്രം പച്ചക്കറി മേഖലയില്‍ 147 കോടി രൂപ നഷ്ടമുണ്ടായി. ഇതിനുപുറമേ വിഎഫ്പിസികെയുടെ കീഴിലുള്ള സ്വാശ്രയ കര്‍ഷക സമിതികള്‍ ഏകദേശം 11 കോടി രൂപ നഷ്ടം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
