ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിചിത്ര ഉത്തരവുമായി കാസര്‍കോട് ജില്ലാ കലക്ടര്‍

ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Update: 2021-04-19 07:06 GMT

കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിചിത്ര ഉത്തരവുമായി കാസര്‍കോട് ജില്ലാ കലക്ടര്‍. ജില്ലയില്‍ സഞ്ചരിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്ന ഉത്തരവാണ് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഐഎഎസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവിനെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ കലക്ടറുടേത് തുഗ്ലക് പരിഷ്‌കാരമാണ് എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം കലക്ടര്‍ക്കെതിരേ കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് രംഗത്തുവന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തുമെന്നും എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് കാസര്‍കോട് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയിരുന്നു. പെട്ടെന്നുള്ള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം പരിഗണിച്ചായിരുന്നു തീരുമാനം.

കാസര്‍കോട് ജില്ലയിലെ ടൗണുകളിലേക്കുള്ള പ്രവേശനത്തിന് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനമാണ് നീട്ടിയത്. എന്നാല്‍ ജില്ലയില്‍ സഞ്ചരിക്കുന്നതിന് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ ഉത്തരവിനെതിരെ പ്രതിഷേധം കനക്കുകയാണ്.

Tags:    

Similar News