സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കൊവിഡ് വ്യാപനം അവസാനിച്ചതായി റിപോര്‍ട്ട്

Update: 2020-11-13 09:06 GMT
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കൊവിഡ് വ്യാപനം അവസാനിച്ചതായി റിപോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലും കൊവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രതിവാര റിപോര്‍ട്ടിലാണ് വ്യക്തമാക്കിരിക്കുന്നത്. 610 ക്ലസ്റ്ററില്‍ 417ലും രോഗവ്യാപനം ശമിച്ചു. ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്.

ക്ലസ്റ്ററുകളിലെ തീവ്ര കോവിഡ് വ്യാപനം ഇല്ലാതായെന്ന ശുഭസൂചനയാണ് ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപോര്‍ട്ട് നല്‍കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന 610 മേഖലകളില്‍ നാനൂറ്റി പതിനേഴും നിര്‍ജീവമായി. ഒക്ടോബര്‍ അവസാന വാരത്തെ അപേക്ഷിച്ച് നവംബറില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നൂറ് പേരെ പരിശോധിക്കുമ്പോള്‍ 31 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്ന മലപ്പുറത്ത് ഇപ്പോള്‍ ഇത് 16 ആണ്. 20 നു മുകളിലായിരുന്ന തിരുവനപുരത്ത് 11 ആണ് ടി പി ആര്‍. ഇടുക്കിയില്‍ മാത്രമാണ് നേരിയ വര്‍ധന.

ഓണത്തിന് ശേഷം ആദ്യമായി ഇന്നലെ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെയെത്തിയിരുന്നു. കഴിഞ്ഞ മാസം 13ന് 18 ശതമാനത്തിന് മുകളില്‍ പോയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 9.68 ആയി. ചികില്‍സയിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. തൊണ്ണൂറ്റിയാറായിരം പേര്‍ ഒരേ സമയം ചികില്‍സയിലുണ്ടായിരുന്നിടത്ത് രോഗികളുടെ എണ്ണം 77,813 ആയി .

ഐസിയുവിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 927 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. രോഗവ്യാപനത്തില്‍ കുറവുണ്ടെങ്കിലും മരണനിരക്കില്‍ കുറവില്ല. പന്ത്രണ്ടു ദിവസത്തിടെ 312 പേരാണ് കൊവിഡ് മരണത്തിന് കീഴടങ്ങിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ ജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കൊവിഡാനന്തരം രോഗങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്‌