കൊവിഡ്‌: മരണസംഖ്യ 24,000 കടന്നു ; ഇറ്റലിയിൽ 8215 , സ്‌പെയിനിൽ 4365

കസാഖിസ്ഥാൻ, ആർമീനിയ, ചാനൽ ദ്വീപുകൾ എന്നിവിടങ്ങളിൽ ആദ്യ മരണങ്ങൾ റിപോർട്ട്‌ ചെയ്‌തു.

Update: 2020-03-27 01:28 GMT

മാഡ്രിഡ്‌: കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ 24000 കടന്നു. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ 712 പേർകൂടി മരിച്ചതോടെ മരണസംഖ്യ 8215 ആയി. സ്‌പെയിനിൽ 24 മണിക്കൂറിനിടെ 718 പേർകൂടി മരിച്ചപ്പോൾ മരണസംഖ്യ 4365 ആയി. 157 പേർകൂടി മരിച്ച ഇറാനിൽ മരണസംഖ്യ 2234 ആയി.

മൂന്നുമാസം മുമ്പ്‌ രോഗം ആദ്യം കണ്ടെത്തിയ ചൈനയിൽ അഞ്ച് പേർകൂടി മാത്രമാണ്‌ മരിച്ചത്‌. മൊത്തം മരണസംഖ്യ 3292. പുതിയ 55 പേർക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും എല്ലാം വിദേശത്തുനിന്ന്‌ രോഗവുമായി എത്തിയവർ. ലോകത്താകെ 185 രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം അഞ്ച്‌ ലക്ഷം കടന്നു. ഇതിൽ പകുതിയിലധികം യൂറോപ്പിലാണ്‌. സ്‌പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജർമനിയിൽ ഊർജിതമായ പരിശോധന നടത്തുകയാണ്‌. കഴിഞ്ഞ ആഴ്‌ച അഞ്ച്‌ ലക്ഷം പരിശോധന നടത്തി. ഇതുമൂലം ജർമനിയിൽ മരണസംഖ്യ താരതമ്യേന കുറവാണ്‌. നാൽപതിനായിരത്തിലധികം രോഗികൾ ഉണ്ടെങ്കിലും 229 പേരാണ്‌ വ്യാഴാഴ്‌ച വരെ മരിച്ചത്‌. അതേസമയം ജർമനിയിലേക്കാൾ 15000 രോഗികൾ കുറവുള്ള ഫ്രാൻസിൽ മരണസംഖ്യ 1600 കടന്നു. ബ്രിട്ടനിലും നെതർലൻഡ്‌സിലും 500 കടന്നു. കസാഖിസ്ഥാൻ, ആർമീനിയ, ചാനൽ ദ്വീപുകൾ എന്നിവിടങ്ങളിൽ ആദ്യ മരണങ്ങൾ റിപോർട്ട്‌ ചെയ്‌തു.

Similar News