രാജ്യത്തെ കൊവിഡ് മരണങ്ങൾ ഇരട്ടിയായേക്കും; ദേശീയ ആരോഗ്യമിഷന്റെ കണക്കുകൾ പുറത്ത്

മുൻ വർഷങ്ങളെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണത്തിൽ നാല് ലക്ഷത്തിലധികം വർധനവുണ്ടായി.

Update: 2021-07-10 03:52 GMT

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണ നിരക്ക് ഇരട്ടിയായേക്കും. മരണങ്ങളുമായി ബന്ധപ്പെട്ടുള്ള ദേശീയ ആരോഗ്യമിഷന്റെ കണക്കുകൾ പുറത്തുവന്നു. ഇതുപ്രകാരം ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്ത് എട്ട് ലക്ഷത്തിലധികം പേരാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഇതേ കാലയളവിൽ മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്.

അതായത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണത്തിൽ നാല് ലക്ഷത്തിലധികം വർധനവുണ്ടായി. പനിയും ശ്വാസ തടസവും മൂലമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്. ഇത് കൊവിഡ് മരണമാകാമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അങ്ങനെവരുമ്പോൾ മരണസംഖ്യ ഇരട്ടിയായേക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നാല് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഔദ്യോഗിക കണക്കനുസരിച്ച് ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം 1,68,927 പേർ മരിച്ചു.