കര്‍ണാടകയിലെ കൊവിഡ് മരണം; മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍

കൈയുറയും മാസ്‌കും ധരിക്കാത്തവരാണ് മയ്യിത്ത് ആംബുലന്‍സിലേക്ക് മാറ്റിയത്. ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്.

Update: 2020-03-14 07:32 GMT

ബെംഗളൂരു: രാജ്യത്തെ ആദ്യ കൊവിഡ്-19 മരണം സ്ഥിരീകരിച്ച കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. കൊവിഡ് 19 കാരണം മരണപ്പെട്ട മുഹമ്മദ് ഹുസയ്ന്‍ സിദ്ദിഖിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 80 പേര്‍ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാണ്. വയോധികന് രോഗം സ്ഥിരീകരിക്കാന്‍ വൈകിയതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നത്. മുഹമ്മദ് ഹുസയ്ന്‍ സിദ്ദിഖി രോഗലക്ഷണങ്ങളുമായി 10 ദിവസത്തോളം കല്‍ബുര്‍ഗിയിലും ഹൈദരാബാദിലും കഴിഞ്ഞിരുന്നതായാണു വിവരം. മാത്രമല്ല, ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കൈയുറയും മാസ്‌കും ധരിക്കാത്തവരാണ് മയ്യിത്ത് ആംബുലന്‍സിലേക്ക് മാറ്റിയത്. ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്. പുറത്തുളളവര്‍ക്ക് പ്രവേശനം വിലക്കുകയും കല്‍ബുര്‍ഗിയിലേക്കുളള റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും മാളുകളുമെല്ലാം അടച്ചിട്ടുണ്ട്. കൊവിഡ്-19 സംശയത്തെ തുടര്‍ന്ന് കല്‍ബുര്‍ഗിയില്‍ തുടരണമെന്ന നിര്‍ദേശം മറികടന്നാണ് ബന്ധുക്കള്‍ രോഗിയെ ഹൈദരാബാദിലേക്ക് കൊണ്ടുപോയതെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു പറഞ്ഞിരുന്നു. ഇതോടെ, കര്‍ണാടകയിലെ കൊവിഡ് മരണത്തിലെ വീഴ്ച ആശങ്ക വര്‍ധിപ്പിക്കുകയാണ്.




Tags:    

Similar News