കൊവിഡ് മരണം: പ്രവാസി തണല്‍പദ്ധതി വഴി സഹായ വിതരണം തുടരുന്നു

Update: 2022-03-09 13:48 GMT

കോഴിക്കോട്: കൊവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തണല്‍ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍പി ഫൗണ്ടേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ 25,000 രൂപയാണ് ഒറ്റത്തവണ സഹായമായി നല്‍കുന്നത്.

അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. അര്‍ഹരായ ഒന്നിലധികം മക്കളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും സഹായം ലഭിക്കും.

പ്രവാസിയുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കൊവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/ കൊവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട് പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വിലേജാഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷാകര്‍ത്താവിന്റെയോ ആക്ടീവായ സേവിംങ്‌സ് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. www.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പദ്ധതി വഴി ഇതുവരെ 341 പേര്‍ക്ക് 25,000 രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. 0091 8802 012345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

Tags:    

Similar News