പ്രതിഷേധത്തിനൊടുവില്‍ ഉത്തരവ് മരവിപ്പിച്ചു; മലപ്പുറത്ത് ആരാധനാലയങ്ങളില്‍ തല്‍ക്കാലം നിയന്ത്രണമില്ല

ഇക്കാര്യത്തില്‍ തിങ്കളാഴ്ച സംസ്ഥാന തലത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അയതിനാല്‍ നിയന്ത്രണം സംബന്ധിച്ച അന്തിമ തീരുമാനം അതിനു ശേഷം എടുക്കുമെന്നുമാണ് കലക്ടറുടെ പുതുക്കിയ ഉത്തരവില്‍ അറിയിച്ചിട്ടുള്ളത്.

Update: 2021-04-23 14:25 GMT

മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പേരില്‍ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ അഞ്ചു പേരിലധികം പാടില്ലെന്ന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് ജില്ലാ കലക്ടര്‍ മരവിപ്പിച്ചു. വിവിധ മുസ് ലിം സംഘടനകളുടെ പ്രതിഷേധത്തിനൊടുവിലാണ് തല്‍ക്കാലം നിയന്ത്രണമില്ലെന്ന് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചത്. ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് ഇന്ന് ഉച്ചയോടെ ഉത്തരവിറക്കിയത്. ഇതിനെതിരേ മുസ് ലിം സംഘടനകള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. റദമാന്‍ കാലമായതിനാലും പള്ളികളില്‍ മാതൃകാപരമായ രീതിയില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ മുസ് ലിം സംഘടനകള്‍ ഉത്തരവ് അടിയന്തിരമായി പിന്‍ലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

    ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം പ്രത്യേകമായി പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് നിയന്ത്രണം തല്‍ക്കാലം നടപ്പാക്കില്ലെന്ന് കലക്ടര്‍ പുതുക്കിയ അറിയിപ്പ് നല്‍കിയത്. മതനേതാക്കളുമായി മുമ്പും പിന്നീട് ഫോണിലൂടെയും ഓണ്‍ലൈനായും നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ആളുകളുടെ സുരക്ഷ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കലക്ടര്‍ അറിയിച്ചു. ഇത് പുനപരിശോധിക്കണമെന്ന് വിവിധ മതനേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച സംസ്ഥാന തലത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അയതിനാല്‍ നിയന്ത്രണം സംബന്ധിച്ച അന്തിമ തീരുമാനം അതിനു ശേഷം എടുക്കുമെന്നുമാണ് കലക്ടറുടെ പുതുക്കിയ ഉത്തരവില്‍ അറിയിച്ചിട്ടുള്ളത്.

    കൊവിഡിന്റെ ഒന്നാംഘട്ടത്തിലുണ്ടായതിന് സമാനമായ നിയന്ത്രണങ്ങളാണ് ആരാധനാലയങ്ങളുടെ കാര്യത്തില്‍ വീണ്ടും ഏര്‍പ്പെടുത്തിയത്. കൂടാതെ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പുറമെ ഇന്ന് 16 പഞ്ചായത്തുകളില്‍ കൂടിയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

Covid control in Malappuram worship centres Order frozen after protest

Tags:    

Similar News