കൊവിഡ് നിയന്ത്രണം: റമദാന്‍ കാലത്ത് പള്ളികള്‍ക്ക് ബാധകമാക്കരുത് ഇസ്‌ലാമിക പണ്ഡിതന്മാര്‍

അടിയന്തിര ഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ എല്ലായ്‌പോഴും പ്രതിജ്ഞാബദ്ധരാണ്.

Update: 2021-04-11 11:47 GMT

തിരുവനന്തപുരം: വമ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും സര്‍ക്കാര്‍ അനിയന്ത്രിതമായ അനുവാദം നല്‍കിയ ശേഷം റമദാന്‍ മാസം മുമ്പിലെത്തുമ്പോള്‍ മാത്രം കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിശ്വാസികളെ വേദനിപ്പിക്കുന്നതും പരിഹാസ്യവുമാണെന്നും പള്ളികളെ പ്രത്യേക നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഇസ്‌ലാമിക പണ്ഡിതന്മാര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൊതുഗതാഗത ജനസമ്പര്‍ക്ക മേഖലകളില്‍ കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ അയവുവരുത്തി സാധാരണ നിലയിലേക്കു കൊണ്ടുപോയെങ്കിലും പള്ളികള്‍ നിയന്ത്രണ വിധേയമായി തന്നെയാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പവിത്രമായ റമദാന്‍ കാലത്ത് പള്ളികള്‍ക്കുമേല്‍ കര്‍ശനമായ നിയന്ത്രണം വരുത്തിയാല്‍ വിശ്വാസികള്‍ പള്ളികളില്‍ നിന്ന് ആര്‍ജ്ജിച്ചെടുക്കേണ്ട ആത്മീയ പുരോഗതിയും ജീവകാരുണ്യ ക്ഷേമ പ്രവര്‍ത്തനങ്ങളും നഷ്ടമാവുമെന്നും അത് വിശ്വാസത്തെ വ്രണപ്പെടുത്തലാവുമെന്നും പണ്ഡിതന്മാര്‍ വിലയിരുത്തി.

പരിസര ശുചീകരണവും ശരീര ശുചിത്വവും കര്‍ശനമായി പാലിക്കപ്പെടുന്ന പള്ളികളില്‍ ഇനിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു വിശ്വാസികളെ പ്രതിസന്ധിയിലാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള പൊതുഗതാഗത മേഖലകളിലും സ്ഥാപനങ്ങളിലും യാതൊരു സാമൂഹിക അകലവും പാലിക്കാതെ സമ്പര്‍ക്കം പുലര്‍ത്താന്‍ സര്‍ക്കാരുകള്‍ അനുവാദം നല്‍കിയപ്പോഴും നിയന്ത്രണം കൈവിടാത്ത കേന്ദ്രങ്ങളായിരുന്നു പള്ളികള്‍. ആയതിനാല്‍ റമദാന്‍ വരാനിരിക്കെ അന്യായമായതും വസ്തുനിഷ്ഠമായ സ്ഥിതി വിവരങ്ങള്‍ക്കു നിരക്കാത്തതുമായ നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കാന്‍ സര്‍ക്കാര്‍ ധൃതിപ്പെടരുത്.

അടിയന്തിര ഘട്ടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിശ്വാസികള്‍ എല്ലായ്‌പോഴും പ്രതിജ്ഞാബദ്ധരാണ്. രോഗപ്രതിരോധ കാര്യത്തില്‍ ഇപ്പോള്‍ തന്നെ സ്വയം ക്രമീകരണം വരുത്തിയിട്ടുള്ള പള്ളികളെ റമദാന്‍ കാലത്ത് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും പണ്ഡിതന്മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഉലമ സംയുക്ത സമിതി ചെയര്‍മാന്‍ എസ്. അര്‍ഷദ് അല്‍ഖാസിമി, ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഎച്ച് അലിയാര്‍ മൗലവി, ആള്‍ ഇന്ത്യ മുസ്‌ലിം പെഴ്‌സണല്‍ ലോബോഡ് മെമ്പര്‍ ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി, കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം, ഖതീബ്‌സ് ആന്റ് ഖാദി ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം ബാഖവി, സയ്യിദ് ഹാമിദ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുസ്‌ലിം സൗഹൃദ വേദി ചെയര്‍മാന്‍ സാലിഹ് നിസാമി പുതുപൊന്നാനി, മുഫ്തി അമീന്‍ മൗലവി മാഹി, കേരള മുസ്‌ലിം മഹല്ല് ഫെഡറേഷന്‍ പ്രസിഡന്റ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി, അസ്സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി, വെല്ലൂര്‍ ബാഖിയാതു സ്വാലിഹാത് പ്രൊഫസര്‍ മാഹീന്‍ ഹസ്‌റത്ത്, ഹുസൈന്‍ കാമില്‍ സഖാഫി ചെമ്മലശ്ശേരി, മണക്കാട് വലിയപള്ളി ചീഫ് ഇമാം ഇ പി അബൂബക്കര്‍ ഖാസിമി,

അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഇമാം വി. എം ഫതഹുദ്ദീന്‍ റഷാദി, തിരുവനന്തപുരം സെന്‍ട്രല്‍ മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂര്‍, ശ്രീകാര്യം ജുമാമസ്ജിദ് ചീഫ് ഇമാം ഉവൈസ് അമാനി തോന്നയ്ക്കല്‍, മസ്ജിദുല്‍ ഇജാബ ചീഫ് ഇമാം ഹാഫിസ് അഫ്‌സല്‍ ഖാസിമി, പനച്ചമൂട് ജുമാ മസ്ജിദ് ചീഫ് ഇമാം ഫിറോസ് ഖാന്‍ ബാഖവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, വാദി റഹ്മ ഖുര്‍ആന്‍ അക്കാദമി പ്രിന്‍സിപ്പല്‍ കെ. കെ. അബ്ദുല്‍ മജീദ് അല്‍ ഖാസിമി, കെ. എ അശ്‌റഫ് അല്‍ ഖാസിമി തൊടുപുഴ, വണ്ടിപ്പെരിയാര്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് സല്‍മാന്‍ അല്‍ ഖാസിമി, മൂവാറ്റുപുഴ മുഹിയിദ്ധീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം സാബിര്‍ മുഹമ്മദ് ബാഖവി, കുളത്തൂപ്പുഴ ജുമാ മസ്ജിദ് ഇമാം ഹാഫിസ് നിഷാദ് റഷാദി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു.