ഹൈദരാബാദിലെ മൃഗശാലയിലെ എട്ട് സിംഹങ്ങൾക്ക് കൊവിഡ്
ധാരാളം സഞ്ചാരികൾ എത്തുന്ന പാർക്കാണ് നെഹ്‌റു സുവോളജിക്കൽ പാർക്ക്. അതുകൊണ്ടുതന്നെ മനുഷ്യരിൽ നിന്നാണോ ഇവയ്‌ക്ക് രോഗമുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്.
ഹൈദരാബാദ്: രാജ്യത്ത് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും കൊവിഡ് വിടുന്ന ലക്ഷണമില്ല. ഹൈദരാബാദിൽ മൃഗശാലയിലുളള എട്ട് ഏഷ്യൻ സിംഹങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചു. നെഹ്‌റു സുവോളജിക്കൽ പാർക്കിലുളള സിംഹങ്ങൾക്കാണിത്. സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് സിംഹങ്ങൾക്ക് രോഗം കണ്ടെത്തിയത്.
ധാരാളം സഞ്ചാരികൾ എത്തുന്ന പാർക്കാണ് നെഹ്‌റു സുവോളജിക്കൽ പാർക്ക്. അതുകൊണ്ടുതന്നെ മനുഷ്യരിൽ നിന്നാണോ ഇവയ്‌ക്ക് രോഗമുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായുളള ടെസ്‌റ്റുകൾക്കായി സിസിഎംബി സാംപിളുകൾ ശേഖരിച്ചു. ചുമയും വിശപ്പില്ലായ്‌മയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
സിംഹങ്ങളുടെ ആന്തരിക അവയവങ്ങളിൽ കൊവിഡ് സാന്നിദ്ധ്യമറിയാൻ സിടി സ്‌കാൻ നടത്തും. 24 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പാർക്ക് ഇപ്പോൾ അടച്ചിരിക്കുകയാണ്. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് സിംഹങ്ങൾ രോഗബാധിതരെന്ന് കണ്ടെത്തിയത്. 1500ലധികം മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്ന 380 ഏക്കറിലധികം സ്ഥലത്തായി പരന്നുകിടക്കുന്ന മൃഗശാലയാണ് ഹൈദരാബാദ് നെഹ്രു സുവോളജിക്കൽ പാർക്ക്.