ഇന്നലെ മരിച്ച ആദിവാസി വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു

മലായി മറഞ്ഞത് നിറപുഞ്ചിരി ഓര്‍മയാക്കി

Update: 2020-10-14 03:41 GMT

കല്‍പ്പറ്റ: ബുധനാഴ്ച മരിച്ച ആദിവാസി വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു. തരുവണയിലെ ജനകീയനായ ആദിവാസി വയോധികന്‍ പള്ളിയാല്‍ കോളനിയിലെ മലായി(100) ആണ് ഇന്നലെ മരിച്ചത്. പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് കണ്ടെത്തി. ശരീരവേദനയെ തുടര്‍ന്ന് മലായി കഴിഞ്ഞ ദിവസം പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികല്‍സ തേടിയിരുന്നു. മൂക്കിലൂടെ രക്തസ്രവുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം ഇന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ് കരിക്കും. തരുവണക്കാരുടെ മലായിക്കയായി ടൗണില്‍ നിറഞ്ഞുനിന്നിരുന്ന പള്ളിയാല്‍ കോളനിയിലെ മലായിയാണ് ഓര്‍മയായത്.

    നൂറ് വയസ്സ് പിന്നിട്ട മലായി ടൗണിലെത്തിയാല്‍ എല്ലാവര്‍ക്കും മലായിക്കയാണ്. എല്ലാവരോടും നല്ല ചങ്ങാത്തം. നാട്ടുകാരുമായി ഏറെ നേരം കുശലം പറയും. ഏതാനും മാസങ്ങള്‍ മുമ്പ് വരെ സ്വന്തമായി അധ്വാനിച്ച് ജീവിതം. കോളനികളില്‍ മദ്യ ഉപഭോഗം വര്‍ധിച്ചിട്ടും മരണം വരെ മദ്യത്തിന്റെ രുചിയറിയാത്ത ജീവിതശൈലി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുമ്പ് വരെ ആരോഗ്യത്തോടെ തരുവണ ടൗണിലൂടെ നടന്നിരുന്ന മലായിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ പോലും കുറവായിരുന്നു. ടൗണിലേക്ക് വരാന്‍ പാടില്ലെന്ന് പല തവണ പോലിസ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി കോളനിയില്‍ തന്നെ കഴിയുകയായിരുന്നു. ഒരിക്കല്‍ പോലും സമ്മതിദാനാവകാശം നഷ്ടപ്പെടുത്താത്ത മലായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ടുചെയ്തിരുന്നു. ആറ് മക്കളോടൊപ്പം സന്തുഷ്ട ജീവിതമായിരുന്നു മലായിയുടേത്.

Covid confirmed Adivasi senior citizen dead yesterday




Tags: