കൊവിഡ് മൂന്നാം തരംഗം ആഗസ്ത് അവസാനത്തോടെ; തീവ്രത കുറയാന്‍ സാധ്യതയെന്ന് ഐസിഎംആര്‍

Update: 2021-07-15 19:26 GMT

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം ആഗസ്ത് അവസാനത്തോടെ രാജ്യത്ത് സംഭവിച്ചേക്കാമെന്നും എന്നാല്‍ രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറവാകാനാണ് സാധ്യതയെന്നും പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിലെ എപ്പിഡമോളജി ആന്റ് ഇന്‍ഫെക്ഷസ് ഡീസിസ് മേധാവി ഡോ. സമീരന്‍ പാണ്ട. മൂന്നാം തരംഗത്തിന് വിവിധ കാരണങ്ങളുണ്ടായേക്കാം. ആദ്യ രണ്ടു തരംഗങ്ങളില്‍ ആര്‍ജ്ജിച്ച രോഗപ്രതിരോധശേഷി കുറയുന്നതാണ് ഒരു കാരണം. ഇതില്‍ കുറവ് സംഭവിക്കുന്നത് കൊവിഡ് മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കാം. പുതിയ കൊവിഡ് വകഭേദം രോഗപ്രതിരോധശേഷിയെ മറികടക്കുന്നതാണ് മറ്റൊരു അപകടസാധ്യത. രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വൈറസ് കൂടുതല്‍ വ്യാപനത്തിന് ശ്രമിച്ചെന്നു വരാം. അതേസമയം, കൊവിഡ് വ്യാപനം കുറയുന്നതിന് മുമ്പ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.

    ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് ആരോഗ്യമേഖലയില്‍ ഇനി വലിയ വെല്ലുവിളി ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നാണ് സമീരന്‍ പാണ്ട പറയുന്നത്. കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് കൊവിഡ് മൂന്നാം തരംഗം സംഭവിച്ചെന്നും നൂറോളം രാജ്യങ്ങളില്‍ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Covid 3rd Wave In August: ICMR

Tags:    

Similar News