സ്റ്റോക്ക് കുറഞ്ഞു, മെഗാ വാക്സിനേഷന്‍ ക്യാംപുകള്‍ മുടങ്ങിയേക്കുമെന്ന് റിപോർട്ട്

സംസ്ഥാനത്ത് ഇതുവരെ 11.48 ലക്ഷം ആളുകള്‍ക്ക് കൊവിഡ് വന്നിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 11 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയത് അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് സീറോ സര്‍വേ വിവരങ്ങള്‍.

Update: 2021-04-10 12:17 GMT

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെഗാ വാക്സിനേഷന്‍ കാര്യക്ഷമമായി നടത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം. പല ജില്ലകളിലും വാക്സിന്‍ സ്റ്റോക്ക് മെഗാ വാക്സിനേഷന്‍ നടത്തുന്നതിന് അപര്യാപ്തമാണെന്ന് അരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

'ക്രഷിങ് ദി കര്‍വ്' പദ്ധതിയുടെ ഭാഗമായി മാസ്സ് വാക്സിനേഷന്‍ ക്യാംപുകള്‍ വ്യാപകമാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ നിലവിലെ വാക്സിന്‍ സ്റ്റോക്ക് കൊണ്ട് ഇത്തരത്തില്‍ ക്യാംപുകള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലാണ് സ്ഥിതി കൂടുതല്‍ ഗൗരവം. ഇവിടെ കുറച്ച് ദിവസത്തേക്കുള്ള ഡോസുകള്‍ മാത്രമാണ് ശേഷിക്കുന്നത്.

മറ്റ് ജില്ലകളിലെയും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അടുത്ത ബാച്ച് വാക്സിന്‍ എത്തുന്നതുവരെ മാസ് വാക്സിനേഷന്‍ ക്യാംപുകള്‍ മുടക്കമില്ലാതെ നടത്താനാകുമോയെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. ഏപ്രില്‍ 20നകം കേന്ദ്രം കേരളത്തിന് അനുവദിച്ച വാക്സിന്‍ ഡോസുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടെ പങ്കാളികളാക്കി 45 വയസിന് മുകളിലുള്ള പരമാവധി ആളുകള്‍ക്ക് ഒരുമാസത്തിനുള്ളില്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും നല്‍കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നിര്‍ദ്ദേശിച്ചതിലും വേഗത്തില്‍ വാക്സിനേഷന്‍ നടത്തിയാല്‍ വാക്സിന്‍ ക്ഷാമത്തിലേക്ക് പോകുമെന്ന് വിലയിരുത്തുന്നു.

സംസ്ഥാനത്ത് ഇതുവരെ 11.48 ലക്ഷം ആളുകള്‍ക്ക് കൊവിഡ് വന്നിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 11 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയത് അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് സീറോ സര്‍വേ വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകളില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.