യുഎസില്‍ കൊവിഡ് മരണങ്ങള്‍ എട്ട് ലക്ഷം കവിഞ്ഞു; 11 ആഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം മരണം

കൊവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങിയപ്പോള്‍ അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 3,00,000 ആയിരുന്നു. ഒക്ടോബര്‍ ആദ്യത്തില്‍ അത് 7,00,000ത്തിലേക്ക് ഉയര്‍ന്നു. പിന്നീട് കഴിഞ്ഞ 11 ആഴ്ചക്കുള്ളിലാണ് ഒരു ലക്ഷം പേര്‍ മരിച്ചത്.

Update: 2021-12-15 13:33 GMT

വാഷിങ്ടണ്‍: മഹാമാരിയായ കൊവിഡില്‍ അമേരിക്കയില്‍ ഇതുവരെ എട്ട് ലക്ഷത്തില്‍ അധികം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നോര്‍ത്ത് ഡക്കോട്ടയും അലാസ്‌കയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഈ സംഖ്യ. 2020 ഡിസംബറില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടതും വസന്തകാലത്ത് വ്യാപകമായി ലഭ്യമായതുമായ ഫലപ്രദമായ വാക്‌സിനുകള്‍ ഉണ്ടായിട്ടും ഈ വര്‍ഷം ഏകദേശം നാലര ലക്ഷത്തോളം പേര്‍ മരണത്തിന് കീഴടങ്ങിയെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകത്ത് ഇതുവരെ കൊവിഡ് ബാധ മൂലം 53,00,000 പേര്‍ മരിച്ചെന്നാണ് കണക്ക്. ഇതില്‍ 15 ശതമാനവും അമേരിക്കക്കാരാണെന്ന് കണക്കുകള്‍ പറയുന്നത്. അമേരിക്കയില്‍ മരിച്ചവരില്‍ വാക്‌സിനേഷന്‍ എടുക്കാത്തവരും പ്രായമായവരുമാണ് കൂടുതലെന്നാണ് റിപോര്‍ട്ട്.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങിയപ്പോള്‍ അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 3,00,000 ആയിരുന്നു. ഒക്ടോബര്‍ ആദ്യത്തില്‍ അത് 7,00,000ത്തിലേക്ക് ഉയര്‍ന്നു. പിന്നീട് കഴിഞ്ഞ 11 ആഴ്ചക്കുള്ളിലാണ് ഒരു ലക്ഷം പേര്‍ മരിച്ചത്. മരണ നിരക്കിലെ ഈ ഭയാനകമായ വളര്‍ച്ച അമേരിക്ക ഭീതിയോടെയാണ് നോക്കി കാണുന്നത്.

ഒമൈക്രോണ്‍ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കൂടുതല്‍ നിയന്ത്രണത്തിലേക്ക് കടക്കാനാണ് സാധ്യത. നിലവില്‍ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷ്‌ലി വലന്‍സ്‌ക്കി വ്യക്തമാക്കി.

ഒമൈക്രോണ്‍ വകഭേദത്തിന്റെ ഭീതിയും കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യവും പരിഗണിച്ച് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി വ്യക്തമാക്കി. കൊവിഡ് വാക്‌സിന്റെ പ്രതിരോധശക്തി ആറു മാസത്തേക്കാണെന്നും, ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നും, നാലാമത്തെ ഡോസിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും ഫൗച്ചി പറഞ്ഞു.