കൊറോണ: മരണസംഖ്യ 14,641; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 651 മരണം

കാനഡയില്‍ അന്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നിട്ടുണ്ട്.

Update: 2020-03-23 03:35 GMT

റോം: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,600 കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയില്‍ മാത്രം 5476 പേരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 651 പേര്‍ മരിച്ചു.

അമേരിക്കയില്‍ മരണ സംഖ്യ നാനൂറ് കവിഞ്ഞു. കൊവിഡ് 19 ആശങ്കയെ തുടര്‍ന്ന് ജര്‍മ്മനിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രണ്ട് പേരില്‍ കൂടുതല്‍ കൂട്ടം കൂട്ടുന്നതിനും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധ സ്ഥിരീകരിച്ച ആളുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വരും ദിവസങ്ങളില്‍ വീടിനുള്ളില്‍ ഇരുന്നാകും അംഗല മെര്‍ക്കല്‍ ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും മെര്‍ക്കലിനെ പരിശോധനക്ക് വിധേയയാക്കുമെന്നും ചാന്‍സിലറിന്റെ വക്താവ് അറിയിച്ചു.

കാനഡയില്‍ അന്‍പത് ശതമാനത്തിന്റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഫ്രാന്‍സില്‍ ഒരു ഡോക്ടര്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സിറിയ, മൊസാംബിക്, ഗ്രെനാഡ എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.

സൗദിയില്‍ 119 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 511 ആയി. ഇതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഭരണകൂടം ഏര്‍പ്പെടുത്തിയത്. സൗദിയില്‍ ഇന്ന് മുതല്‍ 21 ദിവസം രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: