പി ജയരാജൻ വധശ്രമക്കേസിൽ പ്രതികളായ ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

അക്രമം നടക്കുമ്പോൾ പി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രായപൂർത്തിയാവാത്ത ഒരാളടക്കം 12 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

Update: 2021-10-12 12:19 GMT

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളായ പന്ത്രണ്ട് പേരും മുസ്​ലിം ലീഗ് പ്രവർത്തകരാണ്. കേസിൽ വിചാരണ നടത്തിയ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെയെല്ലാം വെറുതെ വിട്ടത്.

അക്രമം നടക്കുമ്പോൾ പി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. പ്രായപൂർത്തിയാവാത്ത ഒരാളടക്കം 12 പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. മുസ്​ലിം ലീഗിൻ്റെ ശക്തികേന്ദ്രമായ അരിയിൽ പ്രദേശത്തൂടെ ജയരാജൻ കടന്നു പോകുമ്പോൾ ആണ് കാറിന് നേരെ ആക്രമണമുണ്ടായത്. അരിയിൽ ഷുക്കൂർ കൊല്ലപ്പെടാൻ കാരണമായ അക്രമസംഭവം എന്ന നിലയിലാണ് ഈ കേസ് കൂടുതലായി മാധ്യമശ്രദ്ധ നേടിയത്. വാളും കല്ലും ഉപയോഗിച്ച് ജയരാജൻ സഞ്ചരിച്ച കാർ ആക്രമിച്ച മുസ്​ലിം ലീഗ് പ്രവർത്തകർ അദ്ദേഹത്തെ കൊല്ലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.

സംഭവത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ സിപിഎം പ്രവർത്തകർ ഈ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരേ പിടികൂടുകയും അടുത്തുള്ള വയലിൽ എത്തിച്ച് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം വധശ്രമക്കേസിൽ മുസ്​ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ട സംഭവത്തിൽ വിധിപ്പകർപ്പ്‌ കിട്ടിയതിനു ശേഷം പ്രതികരിക്കാമെന്ന് സിപിഎം മുൻ ജില്ല സെക്രട്ടറി പി ജയരാജൻ പറഞ്ഞു.

പട്ടുവം അരിയിലിൽ‌ ലീഗ്‌ ആക്രമണങ്ങൾ നടന്ന പ്രദേശത്ത്‌‌ എത്തിയ ഞാനും ടി വി രാജേഷും ഉൾപ്പടെയുള്ള സിപിഎം പ്രവർത്തകരെ ലീഗുകാർ ആക്രമിച്ച കേസിൽ പ്രതികളെ വെറുതെ വിട്ട്‌ കൊണ്ടുള്ള വിധി വന്നിരിക്കുകയാണ്‌. ഇതേ കുറിച്ച്‌ പ്രതികരണം ആരാഞ്ഞുകൊണ്ട്‌ മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. വിധിപ്പകർപ്പ്‌ കിട്ടിയതിനു ശേഷം ഇതു സംബന്ധിച്ചുള്ള വിശദമായ പ്രതികരണം നടത്തുമെന്ന് പി ജയരാജൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.