സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാർച്ച് 15 ലേക്ക് മാറ്റി

രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിച്ചതിനെതിരേ പോരാട്ടം നയിക്കുന്നതുകൊണ്ടാണ് കേന്ദ്ര ഏജൻസി തന്നെ ലക്ഷ്യമിടുന്നതെന്ന് സ്വാമി തന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

Update: 2021-03-11 16:53 GMT

മുംബൈ: ഭീമാ കൊറേ​ഗാവ് കേസിൽ അറസ്റ്റിലായ ആദിവാസി അവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാർച്ച് 15 ലേക്ക് മാറ്റി. കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിക്കാൻ സാധ്യതയുണ്ടെങ്കിലും ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അധിക രേഖകൾ സമർപ്പിച്ചതിനാൽ സ്വാമിയുടെ അഭിഭാഷകൻ പ്രതികരിക്കാൻ സമയം തേടിയതിനെ തുടർന്നാണ് കോടതി നടപടി.

മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന സ്വാമിയെ കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ ജനങ്ങളുടെ ഭൂസമരങ്ങളെക്കുറിച്ചും ജാതീയതയെ കുറിച്ചും എഴുതുന്നതുകൊണ്ടും രാജ്യത്തെ പാർശ്വവത്കരിക്കപ്പെട്ട പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിച്ചതിനെതിരേ പോരാട്ടം നയിക്കുന്നതുകൊണ്ടുമാണ് കേന്ദ്ര ഏജൻസി തന്നെ ലക്ഷ്യമിടുന്നതെന്ന് സ്വാമി തന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

2017 ഡിസംബർ 31 ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് പരിപാടിയുടെ സംഘാടനവുമായി സ്വാമി ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. എന്നാൽ, പ്രഥമദൃഷ്ട്യാ സ്വാമി പരിപാടിയുടെ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാവോവാദി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് തെളിവുണ്ടെന്നുമാണ് എൻഐഎ അവകാശപ്പെടുന്നത്.

ഭീമാകൊറേ​ഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വരവര റാവുവിന് ആരോ​ഗ്യാവസ്ഥ പരി​ഗണിച്ച് ആറുമാസത്തേക്ക് ഇടക്കാല ജാമ്യം ബോംബെ ഹൈക്കോടതി അനുവദിച്ചിരുന്നു. അതേസമയം ആനന്ദ് തെൽതുംബ്ദെയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എൻഐഎ കോടതിയിൽ റിപോർട്ട് നൽകിയിരുന്നു.