സജി ചെറിയാനെ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല: ഇ പി ജയരാജൻ

സജി ചെറിയാൻ ഭരണഘടനാപരമായിട്ടുള്ള തെറ്റുകളൊന്നും കാണിച്ചിട്ടില്ല. അദ്ദേഹത്തിനെതിരേ ഭരണഘടന അനുസരിച്ച് നിയമപരമായിട്ട് കോടതിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല.

Update: 2022-07-12 16:06 GMT

കരിവെള്ളൂർ: സജി ചെറിയാനെ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപി ജയരാജൻ. കരിവെള്ളൂരിൽ നടന്ന സിപിഎം ഏരിയാ വാഹന പ്രചാരണ ജാഥയുടെ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സജി ചെറിയാൻ ഭരണഘടനാപരമായിട്ടുള്ള തെറ്റുകളൊന്നും കാണിച്ചിട്ടില്ല. അദ്ദേഹത്തിനെതിരേ ഭരണഘടന അനുസരിച്ച് നിയമപരമായിട്ട് കോടതിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നിട്ടും അദ്ദേഹം രാജി വച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ഭരണഘടനയ്ക്ക് അനുസരിച്ച് ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കുന്നവർ ആയത് കൊണ്ടാണ്. ഭരണഘടനയുടെ കാവൽഭടന്മാരായിട്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്. അത് കൊണ്ടാണ് അദ്ദേഹം രാജി വച്ചത്. സംഭവിച്ചത് രാഷ്ട്രീയമായിട്ടുള്ള ഒരു പിഴവായിട്ട് കാണണം. അതിൽ നിയമപരമായിട്ട് കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിയെ, ജനങ്ങൾ തിരഞ്ഞെടുത്ത ഒരു എംഎൽഎയെ ആ സ്ഥാനത്ത് നിന്ന് നീക്കാൻ ഒന്നും ഒരു കോടതിക്കും കഴിയില്ല. ജനങ്ങൾ ആണ് ഭരണാധികാരി. എംഎൽഎ ആകുന്നതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കാനെ കോടതിക്ക് കഴിയൂവെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

ഒരു പൊതു പരിപാടിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞയാഴ്ച്ചയാണ് മന്ത്രി സജി ചെറിയാൻ സാംസ്കാരിക വകുപ്പ് മന്ത്രി സ്ഥാനം രാജി വച്ചത്. എന്നാൽ സജി ചെറിയാന്റെ രാജിയുമായോ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ടോ സിപിഎം സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഇതുവരെ പരസ്യമായി ആരും പ്രതികരിച്ചിരുന്നില്ല. ഇപി ജയരാജന്റെ നിലപാട് വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യച്ചൂരിയുടെ നിലപാടിന് വിരുദ്ധമാണ്.