കോവിഡ്-19 മഹാമാരിയെന്ന് യുഎന്‍; ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി

മാര്‍ച്ച് 13 മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും

Update: 2020-03-12 01:24 GMT

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന കോവിഡ്-19നെ മഹാമാരിയായി പ്രഖ്യാപിച്ചു. ആശങ്കപ്പെടുത്തുന്ന വിധത്തില്‍ വൈറസ് പരക്കുന്നതും അതിന്റെ തീവ്രതയേറിയതുമാണു മഹാമാരിയായി പ്രഖ്യാപിക്കാനുള്ള കാരണം. വൈറസ് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ പല രാജ്യങ്ങളും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രഖ്യാപനത്തിനു കാരണമായിട്ടുണ്ടെന്നു ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം ഗെബ്രയേസസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 30ന് കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 114 രാജ്യങ്ങളിലായി 1.18 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചതായാണു റിപോര്‍ട്ട്. മാര്‍ച്ച് 11 വരെ 4291 പേരാണ് മരണപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു നിഗമനം.

    ഇതിനു പിന്നാലെ ശക്തമായ നടപടിയുമായി ഇന്ത്യയും രംഗത്തെത്തി. ഏപ്രില്‍ 15 വരെയുള്ള എല്ലാ വിസകളും സസ്‌പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി തീരുമാനിച്ചു. മാര്‍ച്ച് 13 മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. നയതന്ത്ര വിസകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. മാത്രമല്ല, ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടവര്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

    കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോ ആയ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ രാജ്യത്തെത്തിയാല്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യും. വിദേശികള്‍ക്ക് അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇറ്റലിയില്‍ പരിശോധന നടത്താനുള്ള സൗകര്യമൊരുക്കും. പരിശോധനാഫലം നെഗറ്റീവായാല്‍ യാത്രാനുമതി നല്‍കും. ഇന്ത്യയിലെത്തിയശേഷം 14 ദിവസം ക്വാറന്റൈന്‍ ചെയ്യാനും യോഗം തീരുമാനിച്ചു.




Tags:    

Similar News