കൊറോണ ഭീതി: 'വീട്ടിലിരുന്ന് ജോലി'യോട് പുറംതിരിഞ്ഞ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍
ഇന്ത്യയിലെ കമ്പനികള്‍ക്ക് ജീവനക്കാരെ വീട്ടിലിരുത്തി ജോലിയെടുപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയോ സംവിധാനങ്ങളോ ഇല്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്
ന്യൂഡല്‍ഹി: ലോകവ്യാപകമായി ഭീതിപരത്തുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലെയും വ്യവസായസ്ഥാപനങ്ങള്‍ ജീവനക്കാരോട് 'വീട്ടിലിരുന്ന് ജോലി'യെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്തം. പ്രമുഖ ഐടി സര്‍വീസ് മാനേജ്‌മെന്റ് കമ്പനിയായ ഗാര്‍ട്‌നറിന്റെ റിപോര്‍ട്ടിലാണ് ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ 54 ശതമാനവും ഇക്കാര്യത്തോട് വിയോജിക്കുന്നതായി വ്യക്തമാക്കുന്നത്. ഇന്ത്യയിലെ കമ്പനികള്‍ക്ക് ജീവനക്കാരെ വീട്ടിലിരുത്തി ജോലിയെടുപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയോ സംവിധാനങ്ങളോ ഇല്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള പ്രമുഖ കമ്പനികള്‍ ഐടി തൊഴിലാളികളെ വീഡിയോ കോണ്‍ഫറന്‍സിങ്, മറ്റ് സോഫ്റ്റ്‌വെയറുകള്‍ എന്നിവയുടെ സഹായത്തോടെ വീട്ടിലിരുന്ന് ജോലിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ ഭൂരിപക്ഷം കമ്പനികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും ഇത്തരം സൗകര്യങ്ങളില്ല. പല കമ്പനികളിലും ചെറുകിട സ്ഥാപനങ്ങളിലും പഴയ ഡെസ്‌ക് ടോപ്പുകള്‍, വേഗത കുറഞ്ഞ നെറ്റ്‌വര്‍ക്ക് കണക്്ഷനുകള്‍, വേഗത കുറഞ്ഞ യുപിഎസ് ബാക്ക്അപ് എന്നിവയാണുള്ളത്. മൂന്നില്‍ രണ്ട് തൊഴിലാളികള്‍ക്കും ഗൂഗിള്‍, ഹാങ്ഔട്ട്, സൂം, സിസ്‌കോ വെബ്എക്‌സ്, ഗോടു മീറ്റിങ്, മൈക്രോസോഫ്റ്റ് ടീംസ്, ഗ്രൂപ്പ് ചാറ്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങളും ഇല്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ വരുന്ന ഭീമമായ ചെലവാണ് കമ്പനികളെ ഇതില്‍നിന്നു തടയുന്നതത്രേ.
ജീവനക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും ലാപ്‌ടോപില്ല. ഓഫിസ് ഇന്റര്‍നെറ്റിനുള്ള വേഗത വീടുകളിലെ ബ്രോഡ്ബാന്‍ഡ് കണക്്ഷനില്ല. വീടുകളില്‍ എത്ര പേര്‍ക്ക് വൈഫൈ കണക്ഷനുണ്ടെന്നതും പ്രധാന വിഷയമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. വിദൂരത്തിരുന്ന ജോലി ചെയ്യാനുള്ള സൗകര്യക്കുറന് കാരണം നിര്‍മാണ, കോര്‍പറേറ്റ്, വിദ്യാഭ്യാസ മേഖലകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് വുസോണിക് ബിസിനസ് മേധാവി മുനീര്‍ അഹമ്മദ് പറഞ്ഞു. ടെലി വര്‍ക്കിങിന്റെ ചട്ടക്കൂട് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതൊരു ആഗോള ദുരന്തമുണ്ടാവുമ്പോഴും ഓരോ ജീവനക്കാരനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശീലനം നല്‍കണമെന്നും ഇതൊരു പാഠമാണെന്നും ക്ലൗഡ്കണക്റ്റ് കമ്മ്യൂണിക്കേഷന്‍സ്, ടെലിമെഡിസിന്‍ എക്‌സിക്യൂട്ടീവ് ഹെഡ് ഗോകുല്‍ ഠാണ്ഡന്‍ പറഞ്ഞു.

