കൊറോണ ബാധിതര്‍ 12 ലക്ഷം കടന്നു; മരണം 65,000 ലേക്ക്

അമേരിക്കയിൽ ആകെ മരണം 8456 ആയി. ലോകത്താകമാനമായി 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് റിപോര്‍ട്ട് ചെയ്തത്.

Update: 2020-04-05 04:26 GMT

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപനം ലോകത്ത് അതിരൂക്ഷമായി ഉയരുന്നു. രോഗബാധിതര്‍ 12 ലക്ഷം കടന്നു. മരണസംഖ്യ 64,729 കടന്നു. യുഎസില്‍ മാത്രം രോഗബാധിതര്‍ മൂന്ന് ലക്ഷമായി. യുഎസില്‍ ഇന്നലെയും മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1224 മരണമാണ് ശനിയാഴ്ച റിപോര്‍ട്ട് ചെയ്തത്. ഇതില്‍ 630 മരണങ്ങളും ന്യൂയോര്‍ക്കിലാണ്.

അമേരിക്കയിൽ ആകെ മരണം 8456 ആയി. ലോകത്താകമാനമായി 24 മണിക്കൂറിനിടെ ആറായിരത്തിലധികം മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഇതിനിടെ രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് സ്പെയിന്‍ രണ്ടാമതെത്തി. സ്‌പെയിനില്‍ 1,26,168 ഉം ഇറ്റലിയില്‍ 124,632 ഉം രോഗബാധിതരാണുള്ളത്. ജര്‍മനിയിലും ഫ്രാന്‍സിലും രോഗികള്‍ ഒരു ലക്ഷത്തിനടുത്തേക്കെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ ചൈനയിപ്പോള്‍ ആറാം സ്ഥാനത്തായി.

ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 15,362 ആയി. സ്‌പെയിനില്‍ ഇന്നലെ 809 മരണം റിപോര്‍ട്ട് ചെയ്തു. ഇവിടെ മൊത്തം മരിച്ചവര്‍ 11,947 പേരാണ്. ഫ്രാന്‍സില്‍ മരണസംഖ്യ 7560 ഉം യുകെയില്‍ 4313 ഉം ആയിട്ടുണ്ട്. രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തുള്ള ജര്‍മനിയില്‍ മരണം 1444 ആണ്. ജോര്‍ജിയയിലും കുവൈത്തിലും ശനിയാഴ്ച കോവിഡ് 19 മൂലമുള്ള ആദ്യ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെല്ലായിടത്തുമായി മരണം 50 കടന്നു. ചൈനയില്‍ 24 മണിക്കൂറിനിടെ 30 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് മരണങ്ങളും ചൈനയില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠനപ്രകാരം കഴിഞ്ഞ അഞ്ചുദിവസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇറ്റലിയില്‍ പുതിയ രോഗികള്‍ കുറഞ്ഞിട്ടുണ്ട്. ചൈന, ഇറാന്‍, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും പുതിയ രോഗികള്‍ കുറഞ്ഞിട്ടുണ്ട്. അതേസമയം തന്നെ യുഎസ്, ഫ്രാന്‍സ്, സ്‌പെയിന്‍, യുകെ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്.