കൊറോണ: അത്യാവശ്യമാണെങ്കില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി

Update: 2020-03-17 02:35 GMT

കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനം തടയാന്‍ അത്യാവശ്യഘട്ടം വന്നാല്‍ കര്‍ഫ്യു പോലുള്ള കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സലേ മുന്നറിയിപ്പ് നല്‍കി. കൊറോണ വ്യാപനം തടയാന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ താമസക്കാര്‍ വേണ്ടപോലെ സ്വീകരിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്താനോ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്ന പ്രവാസികളെ നാടുകടത്താനോ ഉള്ള തീരുമാനം അന്തിമ ആശ്രയമായി അവശേഷിക്കുന്നുവെന്ന് മന്ത്രി അല്‍ സലേഹ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തതുമൂലം രാജ്യത്തിന്റെ ആരോഗ്യ വ്യവസ്ഥ തകരാന്‍ സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ല. പൗരന്‍മാരും പ്രവാസികളും അശ്രദ്ധരോ, നിര്‍ദേശങ്ങള്‍ ഗൗരവമായി എടുക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍, രാജ്യത്തിന് തീര്‍ച്ചയായും വ്യത്യസ്ത പ്രതികരണങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

    പല പ്രവാസികളും മാന്യമായാണ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളെ ഉള്‍ക്കൊള്ളുന്നത്. എങ്കിലും ഖേദകരമെന്നു പറയട്ടെ, ചിലരുടെ പെരുമാറ്റം ദുഖകരമാണ്. അവര്‍ നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരും. വാര്‍ത്തകള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കേണ്ടതാണ്. വീടിനകത്ത് തന്നെ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രി എല്ലാവരേയും ഓര്‍മിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ സ്‌റ്റോക്കിനെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകം ഒരു യഥാര്‍ഥ പ്രതിസന്ധി നേരിടുന്നുണ്ട്. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകത്തിലെ പല രാജ്യങ്ങളും അനുകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.



Tags:    

Similar News