കൊറോണ ജാഗ്രത: മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Update: 2020-03-20 17:40 GMT

മാഹി: കൊറോണ വൈറസ് പ്രതിരോധ ഭാഗമായി മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുപ്രകാരം നാലില്‍ കൂടുതല്‍ പേര്‍ സംഘം ചേരരുതെന്ന് റീജ്യനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അമാന്‍ ശര്‍മ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. അതിനിടെ, കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാഹിക്ക് അടിയന്തര സഹായമായി ഒരു കോടി രൂപ അനുവദിച്ചതായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി മാഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവു, ഡോ. വി രാമചന്ദ്രന്‍ എംഎല്‍എ, അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    ലോകരാജ്യങ്ങളിലായി 9000ല്‍ പരം പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പുതുച്ചേരി സംസ്ഥാനത്തും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണ്. പുതുച്ചേരി സംസ്ഥാനത്ത് പുതുച്ചേരി, കാരിക്കല്‍, യാനം എന്നിവിടങ്ങളിലായി 123 പേര്‍ നിരീക്ഷണത്തിലുണ്ട്. പരിശോധന ഫലം വന്നതെല്ലാം നെഗറ്റീവാണ്. പുതുച്ചേരിയില്‍ ആരോഗ്യ വകുപ്പ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി 4 തവണ അവലോകനം നടത്തിക്കഴിഞ്ഞു. പുതുച്ചേരിയുടെ തമിഴ്‌നാടുമായി പങ്കിടുന്ന അതിര്‍ത്തി പ്രദേശത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മാഹി ആശുപത്രിയുടെ പോരായ്മകള്‍ ഉടന്‍ പരിഹരിക്കും. കൊറോണ സ്ഥിരീകരിച്ച സ്ത്രീയുടെ ബന്ധുവിന്റെ പരിശോധന ഫലം വരാന്‍ കാത്തിരിക്കുകയാണ്. ആരോഗ്യ മേഖലയിലെയും ആശാ പ്രവര്‍ത്തകരും മാഹിയില്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


Tags: