'പാചകക്കാര്‍ ബ്രാഹ്മണരാവണം'; ഗുരുവായൂര്‍ ദേവസ്വത്തിന്റെ ക്വട്ടേഷന്‍ വിവാദമാവുന്നു; വിമര്‍ശനവുമായി അശോകന്‍ ചരുവില്‍

'പുരോഹിതവൃത്തി ഇരുപത്തഞ്ചുകൊല്ലത്തേക്ക് ദളിത്പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ചെയ്യണം.(അത്രമതി. കൂടുതല്‍ കാലമായാല്‍ അവരും ജീര്‍ണ്ണിക്കും). അശോകന്‍ ചരുവില്‍ കുറിച്ചു.

Update: 2022-01-28 05:25 GMT

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2022 ലെ ഉല്‍സവത്തോടനുബന്ധിച്ച് പ്രസാദ ഊട്ട്, പകര്‍ച്ച വിതരണവുമായി ബന്ധപ്പെട്ട് ദേവസ്വം ഇറക്കിയ ക്വട്ടേഷന്‍ നോട്ടിസ് വിവാദമാവുന്നു. ക്വട്ടേഷനില്‍ പാചക പ്രവര്‍ത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരാവണം എന്ന നിബന്ധനയാണ് വിവാദമാകുന്നത്. ദേവസ്വത്തിന്റെ നടപടിക്കെതിരേ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

Full View

'പാചകം, പാത്രംകഴുകല്‍, നിലംതുടക്കല്‍, ക്ഷൗരം, അലക്ക്, കൈക്കോട്ടുപണി, ഇറച്ചിവെട്ട്, ചുമടെടുപ്പ് എന്നീ തൊഴിലുകളില്‍ പുരോഹിതജാതിക്കാര്‍ക്ക് (സൂരിനമ്പൂതിരിപ്പാടിനും) സംവരണം കൊടുക്കണം. അവര്‍ അതെല്ലാം ചെയ്ത് മനുഷ്യരാകട്ടെ'. സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുരോഹിതവൃത്തി ഇരുപത്തഞ്ചുകൊല്ലത്തേക്ക് ദളിത് പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ചെയ്യണം.(അത്രമതി. കൂടുതല്‍ കാലമായാല്‍ അവരും ജീര്‍ണ്ണിക്കും). അദ്ദേഹം കുറിച്ചു.

Full View

ദേവസ്വം നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബിയും രംഗത്തെത്തി. പാചകത്തിനു ഉപയോഗിക്കുന്ന അരിയും പച്ചക്കറിയും ബ്രാഹ്മണര്‍ വിതച്ചു കൊയ്തതാരിക്കണമെന്നാണ് ജിയോ ബേബി പ്രതികരിച്ചത്.

'അതുപോലെ പാചകത്തിനു ഉപയോഗിക്കുന്ന അരി പച്ചക്കറി ബ്രാഹ്മണര്‍ വിതച്ചു കൊയ്തതാരിക്കണം.ഉപ്പ് ബ്രാഹ്മണര്‍ കടല്‍വെള്ളം വറ്റിച്ചുണ്ടാക്കിത് ആരിക്കണം . കുക്കിംഗ് ഗ്യാസ് ബ്രാഹ്മണന്റെ ഗ്യാസും ആരിക്കണം...'. ദേവസ്വം ബോര്‍ഡിന്റെ ക്വട്ടേഷന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് കൊണ്ട് ജിയോ ബേബി കുറിച്ചു.

Full View