രാമനവമി റാലികളുടെ മറവിലുള്ള മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന:പോപുലര്‍ ഫ്രണ്ട്

രാമനവമി റാലിക്കിടേ ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ബീഹാര്‍, ഗോവ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ രാജ്യവ്യാപകമായി മുസ്‌ലിം വിരുദ്ധ കലാപം നടത്താനുള്ള ഹിന്ദുത്വ ഭീകരരുടെ സംഘടിത ശ്രമത്തിന്റെ ഭാഗമാണ്

Update: 2022-04-13 07:37 GMT
കോഴിക്കോട്:രാമനവമി റാലിയുടെ മറവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം.ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കാനുള്ള ഹിന്ദുത്വ വാദികളുടെ ശ്രമത്തിനെതിരേ ജനാധിപത്യ മതേതര ശക്തികളുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു.

രാമനവമി റാലിക്കിടേ ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ബീഹാര്‍, ഗോവ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ രാജ്യവ്യാപകമായി മുസ്‌ലിം വിരുദ്ധ കലാപം നടത്താനുള്ള ഹിന്ദുത്വ ഭീകരരുടെ സംഘടിത ശ്രമത്തിന്റെ ഭാഗമാണ്.ഹരിദ്വാറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പരസ്യമായി വംശഹത്യ ആഹ്വാനങ്ങള്‍ നടത്തിയിട്ടും ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്കെതിരേ യാതൊരു നടപടിയും ഉണ്ടായില്ല എന്നത് രാജ്യത്തുടനീളം മുസ്‌ലിംകളെ ആക്രമിക്കാനുള്ള ഭരണകൂടത്തിന്റെ പ്രോത്സാഹനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷവും ആക്രമവും അഴിച്ചുവിടാനുള്ള അവസരമായി ഹിന്ദുമത ആഘോഷങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഭരണകൂടവും പോലിസും ആക്രമം തടയാന്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മാത്രമല്ല, ഹിന്ദുത്വ ആക്രമികളെ പലപ്പോഴും സഹായിക്കുകയും ചെയ്യുന്നു. ആക്രമികള്‍ക്കെതിരേ നടപടി എടുക്കുന്നതിന് പകരം പ്രായമായ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പടെ നിരപരാധികളായ മുസ്‌ലിംകളെ പോലിസ് പീഡിപ്പിക്കുന്നത്തിന്റെ ഞെട്ടിക്കുന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും ഒ എം എ സലാം പറഞ്ഞു.

മധ്യപ്രദേശിലെ ഖര്‍ഗോണില്‍ കലാപകാരികളെന്ന് ആരോപിച്ച് ഡസന്‍ കണക്കിന് മുസ്‌ലിം വീടുകളും മസ്ജിദുമാണ് യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ പോലിസ് തകര്‍ത്തത്. പൗരന് മൗലികമായി ലഭിക്കേണ്ട നിയമപരിരക്ഷ പോലും മുസ്‌ലിംകള്‍ക്ക് നിഷേധിക്കുകയാണ്.രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളല്ല മറിച്ച്, ഹിന്ദുത്വ ഭീകരര്‍ മുസ്‌ലിംകള്‍ക്കെതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് നടക്കുന്നത്. അക്രമങ്ങള്‍ക്ക് എല്ലായിടത്തും ഒരേ രീതിയാണ്. വര്‍ഗീയമായ മുദ്രാവാക്യങ്ങളും വിദ്വേഷ ഗാനങ്ങളുമായി മുസ്‌ലിം കേന്ദ്രങ്ങളിലൂടെ റാലികള്‍ നടത്തിയാണ് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത്.

ഇത്തരം സംഭവങ്ങളില്‍ മതേതരജനാധിപത്യ ശക്തികളുടെ മൗനവും നിഷ്‌ക്രിയത്വവും നിരാശാജനകമാണ്. ഈ നിഷ്‌ക്രിയത്വം ഹിന്ദുത്വ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. രാജ്യം സമാധാനപരമായി സഹവര്‍ത്തിത്വത്തിന്റെ നാടായി തുടരണമെങ്കില്‍ ഹിന്ദുത്വ ഭീകരവാദ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം പറഞ്ഞു.

Tags:    

Similar News