ബിഹാര്‍ തോല്‍വി: കപില്‍ സിബലിന്റെ വിമര്‍ശനത്തിനെതിരേ അശോക് ഗെലോട്ട്

Update: 2020-11-16 19:30 GMT
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച മുതിര്‍ന്ന നേതാവ് കപില്‍ സിബലിനെതിരേ മറ്റൊരു മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ട് രംഗത്ത്. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുന്നത് ശരിയല്ലെന്നായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രതികരണം. ഓരോ തിരഞ്ഞെടുപ്പ് നഷ്ടത്തിനും ശേഷം പാര്‍ട്ടി നേതൃത്വത്തില്‍ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രതിസന്ധികളില്‍ കൂടുതല്‍ ശക്തരാവണമെന്നതിനാല്‍ പരസ്യവിമര്‍ശനം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നം കപില്‍ സിബല്‍ മാധ്യമങ്ങളില്‍ പരാമര്‍ശിക്കേണ്ട ആവശ്യമില്ല. ഇത് രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

    സോണിയ ഗാന്ധിക്കു കീഴില്‍ ഓരോ പ്രതിസന്ധികളിലും പാര്‍ട്ടി മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പ്രത്യയശാസ്ത്രം, പരിപാടികള്‍, നയങ്ങള്‍, പാര്‍ട്ടി നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസം എന്നിവ കാരണം ഞങ്ങള്‍ ശക്തമായി പുറത്തുവന്നപ്പോഴെല്ലാം, ഓരോ പ്രതിസന്ധികളിലും ഞങ്ങള്‍ മെച്ചപ്പെടുകയും സോണിയാജിയുടെ നേതൃത്വത്തില്‍ 2004 ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഈ സമയവും ഞങ്ങള്‍ മറികടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

    ബിജെപിക്കെതിരായ ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കാണുന്നില്ലെന്നും ആത്മപരിശോധനയ്ക്കുള്ള സമയം കഴിഞ്ഞെന്നുമായിരുന്നു സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നേരത്തേ കോണ്‍ഗ്രസിനു മുഴുസമയ പ്രസിഡന്റും സംഘടനാ തിരഞ്ഞെടുപ്പും വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് 23 കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയവരില്‍ ഒരാളാണ് കപില്‍ സിബല്‍. ആഗസ്തില്‍ ഇതേച്ചൊല്ലി രാഹുല്‍ ഗാന്ധിക്കെതിരേയും മറ്റും പാര്‍ട്ടിക്കുള്ളില്‍ ഏറ്റുമുട്ടലുണ്ടായെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ജ്യോതിരാദിത്യ സിന്ധ്യയുടെ കലാപത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കനത്ത മാറ്റങ്ങള്‍ വരുത്തണമെന്ന് കത്തില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.

Congress vs Congress On Bihar Debacle: Ashok Gehlot Attacks Kapil Sibal

Tags:    

Similar News