രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്
രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം ന്യായീകരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. പിഷാരടി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് തടഞ്ഞതെന്ന് ശോഭ സുരേന്ദ്രന്‍ അവകാശപ്പെട്ടു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടാല്‍ അത് വ്യക്തിപരമായ കാര്യമെന്നാണ് പിഷാരടി പറഞ്ഞതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ശോഭ വിശദീകരിച്ചു.
രമേഷ് പിഷാരടിക്ക് ഐക്യദാര്‍ഢ്യവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എം ആര്‍ റസാഖ് രംഗത്തെത്തി. പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്‍ എം ആര്‍ റസാഖ് വ്യക്തമാക്കി.
പാലക്കാട്ട് സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ വടക്കന്തറയില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രമേഷ് പിഷാരടിയെ തടഞ്ഞത്. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് പിഷാരടിയെ തടഞ്ഞത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവര്‍ ഒച്ചയുയര്‍ത്തി ബഹളമുണ്ടാക്കി. ബിജെപി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു. സ്ത്രീ ആയതുകൊണ്ടുതന്നെ താന്‍ ശ്രദ്ധയോടെയാണ് പെരുമാറിയതെന്നും പിഷാരടി പറഞ്ഞു.
