താടി കൂടി, ജിഡിപി കുറഞ്ഞു; സാമ്പത്തിക തകര്‍ച്ചയെ മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് തരൂര്‍

2017-18 സാമ്പത്തിക വര്‍ഷത്തില്‍ താടി കുറവുണ്ടായിരുന്നപ്പോള്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അടുത്ത വര്‍ഷം താടി അല്‍പ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി.

Update: 2021-03-03 05:54 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) ഉണ്ടായ ഇടിവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്ന് തരൂര്‍ വിമര്‍ശിച്ചു. മോദിയുടെ താടിയുടെ ഗ്രാഫിക് ഇല്ലസ്‌ട്രേഷന്‍ പങ്കുവച്ചാണ് തരൂരിന്റെ വിമര്‍ശനം.

2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ താടി കുറവുണ്ടായിരുന്നപ്പോള്‍ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അടുത്ത വര്‍ഷം താടി അല്‍പ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തില്‍ നിന്നു വ്യക്തം.

ഗ്രാഫിക് ഇല്ലസ്‌ട്രേഷന്‍ എന്നതിന്റെ അര്‍ത്ഥം ഇതാണ് എന്ന തലക്കെട്ടോടെയാണ് ശശി തരൂര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.