കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിയമസഭയിലേക്ക് സീറ്റ് നല്‍കേണ്ടെന്ന് ഹൈക്കമാന്റ്

Update: 2021-01-08 06:56 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്റ് തീരുമാനം. കേരളത്തിലും ബംഗാളിലും ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് തീരുമാനം. ഇതോടെ കേരളത്തില്‍ നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഏതാനും എംപിമാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുമ്പോള്‍ പാര്‍ലിമെന്റില്‍ പാര്‍ട്ടി എംപിമാരുടെ എണ്ണം കുറയരുതെന്ന തീരുമാനം ഹൈക്കമാന്റ് പിന്തുണച്ചെന്നാണു സൂചന. നിലപാടില്‍ ഒരു സംസ്ഥാനത്തും ഇളവ് വേണ്ടെന്നും ധാരണയായിട്ടുണ്ട്.

    കേരളത്തില്‍ കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയേക്കുമെന്നു കരുതി പാര്‍ലിമെന്റിലേക്ക് മല്‍സരിച്ച പലരും ഭരണം കിട്ടാതായതോടെ നിരാശയിലാണ്. മുതിര്‍ന്ന നേതാക്കള്‍ മല്‍സരിച്ചാല്‍ മാത്രമേ ചില മണ്ഡലങ്ങളില്‍ ജയിക്കാനാവൂ എന്നും അല്ലെങ്കില്‍ ഇടതുപക്ഷത്തിനു തുടര്‍ഭരണമുണ്ടാവുന്നത് പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാവുമെന്നുമുള്ള അഭിപ്രായം രൂപപ്പെടുത്തി നിയമസഭാ സീറ്റ് മോഹിച്ചവരും കുറവല്ല. ഇത്തരക്കാര്‍ക്കെല്ലാം തിരിച്ചടിയാണ് ഹൈക്കമാന്റിന്റെ തീരുമാനം. എംഎല്‍എ സ്ഥാനം രാജിവച്ച് എംപിയായ ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും എംഎല്‍എയാവാനുള്ള മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരേ പാര്‍ട്ടിയില്‍ തന്നെ അമര്‍ഷമുയര്‍ന്നിരുന്നു. ഇതിനിടെയാണ് യുഡിഎഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ് തന്നെ ഇത്തരത്തിലൊരു തീരുമാനവുമായി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.

Congress High Command decides MPs should not given seats in Assembly poll